ഇളമണ്ണൂർ : കുന്നിടിച്ചുനിരത്തണോ? വീടിനരികിൽനിന്നു മണ്ണെടുക്കണോ? നിങ്ങൾ ഒന്നുമറിയേണ്ട, എല്ലാ അനുമതികളും നേടി ഞങ്ങൾ ചെയ്തുതരാം. ഏനാദിമംഗലം, ഏഴംകുളം പഞ്ചായത്തുകളിൽ വ്യാപകമായി നടക്കുന്ന മണ്ണെടുപ്പിന് നേതൃത്വം നൽകുന്ന സംഘങ്ങൾ നൽകുന്ന വാഗ്ദാനമാണിത്. വീട്ടുകാർ സമ്മതംനൽകിയാൽ ഒരനുമതിയും വാങ്ങാതെ മണ്ണെടുത്തശേഷം അത് മറ്റ് പ്രദേശങ്ങളിലെത്തിച്ച് നിലംനികത്തലിന് ഉൾപ്പെടെ വിനിയോഗിക്കും.
ചിലസ്ഥലത്ത് വീട് വെയ്ക്കുന്നതിനും മഴക്കാലമായതിനാൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കാട്ടി ജിയോളജി വകുപ്പിൽനിന്ന് കുറച്ച് മണ്ണ് മാറ്റുന്നതിന് പെർമിറ്റ് എടുത്തശേഷം ഈസ്ഥലത്തുനിന്ന് നൂറു കണക്കിന് ലോഡ് മണ്ണാണ് കടത്തുന്നത്. ഇരുപതിലധികം ടിപ്പർ ലോറികളും നാലും അഞ്ചും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് മണ്ണെടുപ്പ് നടത്തുന്നതും. അർധരാത്രിക്കുശേഷമാകും മണ്ണെടുപ്പിനായി തിരഞ്ഞെടുക്കുന്ന സമയം. പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ വരുന്നുണ്ടോയെന്ന് നോക്കുന്നതിനായി ഇരുചക്രവാഹനങ്ങളിൽ എല്ലാ സ്ഥലത്തും ആളുകളെ നിർത്തിയശേഷമാണ് ഇത്തരത്തിൽ അനധികൃതമായി മണ്ണെടുക്കുന്നത്. പ്രാദേശികമായി ചോദ്യംചെയ്താൽ ഗുണ്ടായിസവും പതിവാണ്.
വില്ലേജ് ഓഫീസിൽനിന്നോ പോലീസിന്റെയോ പരിശോധനകളോ ഈ സ്ഥലങ്ങളിൽ ഉണ്ടാകാറുമില്ല. ഏഴംകുളം, ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തിൽ അടൂർ, കൊടുമൺ പോലീസ് സ്റ്റേഷനുകളുടെ അതിർത്തിപ്രദേശങ്ങളിലായിട്ടാണ് കൂടുതലും മണ്ണെടുപ്പ് നടത്തുന്നത്. ഇളമണ്ണൂർ പൂതങ്കരയിൽനിന്ന് തേപ്പുപാറയ്ക്കുള്ള റോഡിലൂടെ പോയാൽ ഇത്തരത്തിൽ മണ്ണെടുക്കുന്ന ഒട്ടേറെ സ്ഥലങ്ങൾ കാണാം. പരിശോധനകളും നടപടികളും ഇല്ലാത്തത് ഇത്തരം മണ്ണെടുപ്പ് സംഘങ്ങൾക്ക് സഹായവുമാണ്. ഏഴംകുളം പഞ്ചായത്തിൽ ഉൾപ്പെട്ട സ്ഥലത്ത് മണ്ണെടുപ്പ് ചോദ്യംചെയ്തവരെ ആക്രമിച്ച സംഭവവും അടുത്തസമയത്ത് നടന്നിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..