പ്രതീകാത്മകചിത്രം | File Photo: PTI
സീതത്തോട് : ചിറ്റാർ-പാമ്പിനിയിൽ രാത്രി പള്ളിയിലെ നിസ്‌കാരം കഴിഞ്ഞുപോകുകയായിരുന്നയാൾ കടുവയുടെ മുൻപിൽപെട്ടു. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചിറ്റാർ ചരിവുപുരയിടത്തിൽ നിസാർ(45) ആണ് അദ്‌ഭുതകരമായി രക്ഷപ്പെട്ടത്. പാമ്പിനി പമ്പ്ഹൗസിന് സമീപം ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
ചിറ്റാർ ഹിദായത്തുൾ ഇസ്ലാം ജമാ അത്ത് പള്ളിയിൽനിന്ന് പാമ്പിനിയിലുള്ള വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു നിസാർ. പമ്പ്‌ഹൗസിനടുത്തെത്തിയപ്പോഴേക്കും റോഡിന് കുറുകെ കടുവ എത്തുകയായിരുന്നു. പേടിച്ച് ഉച്ചത്തിൽ നിലവിളിച്ചതോടെ കടുവ തൊട്ടടുത്തുള്ള പാമ്പിനി കോളനി പ്രദേശത്തേക്ക് കയറിപ്പോയതായി നിസാർ പറഞ്ഞു.
സമീപത്തുള്ളൊരു വീട്ടിൽ നിസാർ അഭയം തേടുകയാണുണ്ടായത്. അവർ പിന്നീട് പള്ളിയിലും വനപാലകരെയും വിവരം അറിയിച്ചു. രാത്രിതന്നെ ചിറ്റാർ സ്റ്റേഷനിൽനിന്നുള്ള വനപാലകർ സ്ഥലത്ത് എത്തി പടക്കം പൊട്ടിച്ചും മറ്റും സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ചു. മേഖലയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനപാലകർ രാത്രിതന്നെ അറിയിപ്പ് നൽകിയിട്ടുണ്ട്.
ഏതാനും ദിവസം മുൻപ് ചിറ്റാർ-കാരികയത്ത് വീടിന്റെ തിണ്ണയിൽ കടുവ എത്തിയിരുന്നു. അവിടെയും കടുവയുടെ മുൻപിൽപെട്ട ഗൃഹനാഥൻ തലനാരിഴയിടയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കാരികയത്തിന് സമീപപ്രദേശമാണ് പാമ്പിനി. അതേ കടുവ തന്നെയാണോ ഇതെന്നും സംശയിക്കുന്നുണ്ട്.
Content Highlights: pathanamthitta tiger
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..