ബെംഗളൂരു : കർണാടകത്തിൽ ധനകാര്യത്തിനും ഇന്റലിജൻസിനും പുറമെ ഐ.ടി.-ബി.ടി. വകുപ്പിന്റെ ചുമതലകൂടി മുഖ്യമന്ത്രി സിദ്ധരാമയ്യ കൈവശംവെക്കും.
നേരത്തേ വകുപ്പുകൾ വീതിച്ചുനൽകിയ പാർട്ടി തീരുമാനത്തിൽ മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചതിനെത്തുടർന്നുണ്ടായ അഴിച്ചുപണിയിലാണ് ഈ വകുപ്പ് മുഖ്യമന്ത്രിയിലേക്കെത്തിയത്.
നേരത്തേ വ്യവസായവകുപ്പിനൊപ്പമാണ് എം.ബി. പാട്ടീലിന് ഐ.ടി.-ബി.ടി. ചുമതല നൽകിയത്. ഡി. സുധാകറിന് നൽകാൻ നിശ്ചയിച്ച അടിസ്ഥാനസൗകര്യവികസനവും മുഖ്യമന്ത്രിക്കാണ്. ക്യാബിനറ്റ് അഫയേഴ്‌സ്, പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, ഇൻഫർമേഷൻ എന്നിവയുടെ ചുമതലയും മുഖ്യമന്ത്രിക്കാണ്.
ജലസേചനവകുപ്പും (വലിയപദ്ധതികളുടെയും ഇടത്തരം പദ്ധതികളുടെയും ചുമതല) ബെംഗളൂരു നഗരവികസനവും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നേരത്തേ വീതിച്ചുനൽകിയിരുന്നു. ഡോ. ജി. പരമേശ്വരയ്ക്ക് ആഭ്യന്തരവകുപ്പും നൽകി. മലയാളിയായ കെ.ജെ. ജോർജിന് ഊർജവകുപ്പും നൽകിയിരുന്നു.
വകുപ്പുവിഭജനത്തിലുള്ള എതിർപ്പ് പരസ്യമാക്കിയ രാമലിംഗറെഡ്ഡിക്ക് ഗതാഗതത്തിനൊപ്പം മുസ്രായിയും (ദേവസ്വം) നൽകി. എൻ.എസ്. ബോസ് രാജുവിന് നൽകിയ ടൂറിസം എച്ച്.കെ. പാട്ടീലിന് നൽകി. പാട്ടീലിന്റെ നിയമ, പാർലമെന്ററി അഫയേഴ്‌സ്, ലെജിസ്ലേഷൻ വകുപ്പുകളുടെ പുറമെയാണിത്.
ഡോ. എം.സി. സുധാകറിനായി മാറ്റിവെച്ച മെഡിക്കൽ എജ്യുക്കേഷൻ വകുപ്പ് ഡോ. ശരണപ്രകാശ് രുദ്രപ്പ പാട്ടീലിന് നൽകി. ശരണപ്രകാശ് രുദ്രപ്പ പാട്ടീലിന് നൽകിയ ഉന്നതവിദ്യാഭ്യാസവകുപ്പ് ഡോ. എം.സി. സുധാകറിന് നൽകി.
ശിവരാജ് തങ്കടാഗിക്ക് പിന്നാക്കവിഭാഗത്തിന്റെ ചുമതലയ്ക്കൊപ്പം നൽകിയ പട്ടികവർഗവികസനം ബി. നാഗേന്ദ്രയ്ക്ക് നൽകി. ബി. നാഗേന്ദ്രയിൽനിന്ന് കന്നഡ ആൻഡ് കൾച്ചർ വകുപ്പ് എടുത്ത് ശിവരാജ് തങ്കടാഗിക്കും നൽകി.
എൻ.എസ്. ബോസ് രാജുവിന് ചെറുകിട ജലസേചനവും ശാസ്ത്ര-സാങ്കേതിക വകുപ്പും നൽകി. മന്ത്രിമാരുടെ വകുപ്പുകൾ ഗവർണർ അംഗീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..