ബെംഗളൂരു : നോർത്ത് ബെംഗളൂരുവിലെ മഹാലക്ഷ്മിപുരത്ത് തനിച്ചുകഴിയുകയായിരുന്ന 82-കാരിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു.
മഹാലക്ഷ്മിപുരം സെക്കൻഡ് സ്റ്റേജിലെ താമസക്കാരിയായ കമലമ്മയാണ് കൊല്ലപ്പെട്ടത്. രണ്ടംഗസംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
ഞായറാഴ്ചരാവിലെ കമലമ്മയെ പുറത്തുകാണാത്തതിനെത്തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിൽ മൃതദേഹംകണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. ശ്വാസംമുട്ടിച്ചാണ് കൊലയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൈകൾ പ്ലാസ്റ്റർ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. വായിലും പ്ലാസ്റ്ററൊട്ടിച്ചിരുന്നു. ഇവർ ധരിച്ചിരുന്നആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്.
രണ്ടുപേർ വീട്ടിനുള്ളിലേക്ക് കയറിപ്പോകുന്നതും ഏറെനേരത്തിനുശേഷം തിരിച്ചിറങ്ങുന്നതും സമീത്തെ സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. കമലമ്മയ്ക്ക് മുൻപരിചയമുള്ളയാളുകളാണ് കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
ഇവരുടെമൂന്നുമക്കളും നഗരത്തിലെ വിവിധഭാഗങ്ങളിലാണ് താമസം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മഹാലക്ഷ്മി ലേഔട്ട് പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..