ബെംഗളൂരു : നഗരത്തിലെ ഇന്ദിരാ കാന്റീനുകളുടെ നവീകരണത്തിനും പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനും 300 കോടി രൂപ ആവശ്യമാണെന്ന് ബെംഗളൂരു കോർപ്പറേഷൻ.
അറ്റകുറ്റപ്പണികൾക്കും പുതിയ കാന്റീനുകൾ തുടങ്ങുന്നതിനും കരാറുകാരുടെ കുടിശ്ശിക തീർക്കുന്നതിനും ഇത്രയും പണം ആവശ്യമാണെന്ന് ബെംഗളൂരു കോർപ്പറേഷൻ സ്പെഷ്യൽ കമ്മിഷണർ കെ.വി. ത്രിലോക് ചന്ദ്ര പറഞ്ഞു. ബി.ബി.എം.പി. കമ്മിഷണറുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച പ്രാഥമികചർച്ചകൾ നടന്നതായും അദ്ദേഹം വ്യക്തമാക്കി. ഇന്ദിരാകാന്റീൻ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.
ഒന്നാം സിദ്ധരാമയ്യ സർക്കാരിന്റെ കാലത്താണ് സാധാരണക്കാർക്ക് സൗജന്യനിരക്കിൽ ഭക്ഷണം നൽകുകയെന്ന ലക്ഷ്യവുമായി ബെംഗളൂരുവിലും മൈസൂരുവിലും ഇന്ദിരാകാന്റീനുകൾ തുടങ്ങിയത്. എന്നാൽ, പിന്നീട് വന്ന ബി.ജെ.പി.സർക്കാർ പദ്ധതിയിൽ കാര്യമായ താത്പര്യം കാണിച്ചില്ല.
ഇതോടെ പല കാന്റീനുകളുടെയും പ്രവർത്തനം അവതാളത്തിലായി. കോവിഡ് കാലത്ത് ഒട്ടേറെപ്പേർക്ക് സൗജന്യമായി ഭക്ഷണം നൽകിയിരുന്നെങ്കിലും സർക്കാർ അധികഫണ്ട് അനുവദിക്കാതിരുന്നതോടെ കാന്റീനുകളുടെ പ്രവർത്തനം നാമമാത്രമായി. പല കാന്റീനുകളും പ്രവർത്തനം നിർത്തുകയും ചെയ്തു.
ഓരോ വാർഡിലും ഓരോ കാന്റീനുകളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബി.ബി.എം.പി.യിലെ വാർഡുകളുടെ എണ്ണം 198-ൽനിന്ന് 243 ആയി വർധിപ്പിച്ചതോടെ പുതുതായി രൂപവത്കരിക്കുന്ന വാർഡിൽ പുതിയ കാന്റീനുകൾ തുടങ്ങേണ്ടിവരും.
അതേസമയം, കോൺഗ്രസ് പ്രകടനപത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനൊപ്പം ഇന്ദിരാകാന്റീനുകൾക്ക് അധികതുക കണ്ടെത്തേണ്ടിവരുന്നത് വലിയ സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..