ബെംഗളൂരു : മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പേഴ്‌സണൽ അസിസ്റ്റന്റ് (പി.എ.) എന്നവ്യാജേന ബോർഡുകളിലും കോർപ്പറേഷനുകളിലും സ്ഥാനങ്ങൾ വാഗ്ദാനംചെയ്ത് പണംതട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. മൈസൂരു രാമകൃഷ്ണനഗർ സ്വദേശി രഘുനാഥ് (34) ആണ് അറസ്റ്റിലായത്. പ്രിയങ്ക് ഖാർഗെയുടെ പേഴ്‌സണൽ അസിസ്റ്റന്റ് കേശവ മൂർത്തിയുടെ പരാതിയെത്തുടർന്നാണ് നടപടി.
പ്രിയങ്ക് ഖാർഗെ സത്യപ്രതിജ്ഞചെയ്തശേഷം രഘുനാഥ് കോൺഗ്രസ് പ്രവർത്തകരെയും പ്രദേശികനേതാക്കളെയും ഫോണിൽവിളിച്ച് വിവിധ കോർപ്പറേഷനുകളിലും ബോർഡുകളിലും സ്ഥാനംവാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിന് പ്രതിഫലമായി ലക്ഷങ്ങൾ കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തു.
രഘുനാഥ് ഫോണിലൂടെ ബന്ധപ്പെട്ട ബെംഗളൂരു സ്വദേശിനിയായ കോൺഗ്രസ് പ്രവർത്തകയാണ് വിവരം പ്രിയങ്ക് ഖാർഗെയെ അറിയിച്ചത്. തുടർന്നാണ് അദ്ദേഹത്തിന്റെ പി.എ. കേശവമൂർത്തി പോലീസിൽ പരാതി നൽകിയത്.
ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രഘുനാഥ് പിടിയിലായത്. നേരത്തേ വിധാനസൗധയിൽ ഏതാനും ഉദ്യോഗസ്ഥരുടെ വ്യാജഒപ്പിട്ട് കരാറുകാരെ കബളിപ്പിച്ച് പണം തട്ടിയെന്ന കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. ഏതാനും മാസങ്ങൾമുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സദാശിവനഗർ പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..