ബെംഗളൂരു : മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ മാറ്റിനിർത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെയും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയെയും സന്ദർശിക്കാൻ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ബെലഗാവിയിലെ ലക്ഷ്മൺ സാവദിയുടെ വീട്ടിൽ ഡി.കെ. ശിവകുമാറെത്തും. കൂടിക്കാഴ്ചയ്ക്കുശേഷം ഒമ്പതരയോടെ പ്രത്യേക വിമാനത്തിൽ ഹുബ്ബള്ളിയിലെത്തുന്ന ശിവകുമാർ ജഗദീഷ് ഷെട്ടാറിനെയും കാണും. അനുനയ തന്ത്രവുമായാണ് ശിവകുമാറിന്റെ സന്ദർശനമെന്നാണ് സൂചന.
ബി.ജെ.പി.ക്ക് കനത്ത ആഘാതമേൽപ്പിച്ച് പാർട്ടിവിട്ട് കോൺഗ്രസിലെത്തിയവരാണ് ഷെട്ടാറും സാവദിയും. ലിംഗായത്ത് വിഭാഗത്തിലെ ശക്തരായ നേതാക്കളുടെ കടന്നുവരവ് ഇത്തവണ വടക്കൻ കർണാടകത്തിൽ പാർട്ടിക്ക് വലിയ നേട്ടമുണ്ടാക്കി. ജഗദീഷ് ഷെട്ടാർ ഹുബ്ബള്ളിയിൽ പരാജയപ്പെട്ടെങ്കിലും മേഖലയിലെ മറ്റു മണ്ഡലങ്ങളിൽ കോൺഗ്രസിന് ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ. ലക്ഷ്മൺ സാവദി ബെലഗാവിയിലെ അത്താണിയിൽ വിജയിച്ചു.
ഇരുവർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുമെന്ന് സൂചനയുണ്ടായിരുന്നു. ഷെട്ടാറിനെ എം.എൽ.സി.യാക്കിയശേഷം മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നായിരുന്നു പ്രചാരണം. പക്ഷേ, മന്ത്രിമാരുടെ പട്ടികയിൽ രണ്ടുപേരും ഉൾപ്പെട്ടില്ല. ഇതിൽ അതൃപ്തിയൊന്നും ഇരുനേതാക്കളും ഇതുവരെ പരസ്യമാക്കിയിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..