ബെംഗളൂരു : കർണാടകത്തിൽ 21,000 സർക്കാർ ഉദ്യോഗസ്ഥർക്ക് ദാരിദ്രരേഖയ്ക്ക് താഴേയുള്ളവർക്കുള്ള (ബി.പി.എൽ. വിഭാഗം) റേഷൻ കാർഡുകൾ. 2021-ൽ തുടങ്ങിയ പൊതുവിതരണ വകുപ്പിന്റെ സർവേയിലാണ് ബി.പി.എൽ. കാർഡ് കൈവശംവെക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ കണ്ടെത്തിയത്. ഇവരിൽനിന്ന് ഇതുവരെ 11. 2 കോടിരൂപ പിഴയിനത്തിൽ ഈടാക്കി.
അനധികൃതമായി ആനുകൂല്യങ്ങൾ പറ്റുന്നവരെ കണ്ടെത്താനുള്ള കണക്കെടുപ്പ് സംസ്ഥാനത്ത് തുടരുകയാണ്.
ഇതിനോടകം ഒട്ടേറെ ക്രമക്കേടുകളാണ് സർവേയിലൂടെ കണ്ടെത്തിയതെന്ന് പൊതുവിതരണവകുപ്പ് അഡിഷണൽ ഡയറക്ടർ ഗ്യാനേന്ദ്രകുമാർ പറഞ്ഞു. മൂന്നുഹെക്ടറിലധികം ഭൂമി കൈവശമുള്ള 2.9 ലക്ഷം കർഷകരും ബി.പി.എൽ. പട്ടികയിൽ ഉൾപ്പെട്ടിരുന്നു. 12,583 ബി.പി.എൽ. കുടുംബങ്ങളിൽ ആഡംബര കാറുകളുള്ളതായും കണ്ടെത്തി. പലരും തങ്ങളുടെ ആസ്തി മറച്ചുവെച്ച് ആനൂകൂല്യങ്ങൾ കൈപ്പറ്റിവരികയായിരുന്നു.
ഗ്രാമപ്രദേശങ്ങളിലാണ് ഈ പ്രവണത കൂടുതൽ. ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടാൻ പ്രദേശിക രാഷട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും കൂട്ടുപിടിച്ചവരുമുണ്ട്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടികൾ ആലോചിച്ചുവരികയാണ്.
ഇതിനോടകം ബി.പി.എൽ. പട്ടികയിലുൾപ്പെട്ട 17,521 സർക്കാർ ഉദ്യോഗസ്ഥരുടെ റേഷൻ കാർഡുകൾ ദാരിദ്രരേഖയ്ക്ക് മുകളിലുള്ളവരുടെ (എ.പി.എൽ.) വിഭാഗത്തിലേക്ക് മാറ്റി.
ബാക്കിയുള്ള കാർഡുകൾ എ.പി.എൽ. ആക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, സർക്കാരിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രാവർത്തികമാകുന്നതോടെ ദാരിദ്രരേഖകയ്ക്ക് താഴെയുള്ളവർക്ക് കൂടുതൽ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. പല പദ്ധതികളും ദാരിദ്രരേഖയ്ക്ക് താഴേയുള്ളവർക്കുമാത്രമായി പരിമിതപ്പെടുത്തുമെന്നാണ് സൂചന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..