മൈസൂരു : കുടകിൽ മലയാളികളുടെ കാറിൽനിന്ന് 45 കിലോ കാട്ടുപോത്തിറച്ചി പിടികൂടി. മൂന്നുബാഗുകളിലുള്ള ഇറച്ചിയാണ് പോലീസ് പിടിച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു.
അടൂർ രജിസ്ട്രേഷനിലുള്ള കാറിലാണ് പ്രതികൾ ഇറച്ചി കടത്തിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടർന്നു. പോലീസിനെ കണ്ടതോടെ അതിവേഗത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവേ മടിക്കേരിയിലെ സുഭാഷ് നഗറിൽ കാർ മരത്തിലിടിച്ചു.
പരിക്കേറ്റെങ്കിലും അത് വകവെക്കാതെ പ്രതികൾ കാറുപേക്ഷിച്ച് രക്ഷപ്പെട്ടു. തുടർന്ന് കാറിനകത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇറച്ചി കണ്ടെത്തിയത്. ഇറച്ചിയും കാറും പോലീസ് പിടിച്ചെടുത്തു. ഇറച്ചി വനംവകുപ്പിന് കൈമാറി. മരത്തിലിടിച്ച് മുൻഭാഗം പൂർണമായി തകർന്ന കാർ ക്രെയിനുപയോഗിച്ചാണ് സംഭവസ്ഥലത്തുനിന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. കേരള രജിസ്ട്രേഷൻ വാഹനമാണെങ്കിലും കുടകിൽ സ്ഥിരമായി ഉപയോഗിക്കുന്നതാണ് കാറെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി രാമരാജന്റെ നിർദേശപ്രകാരം നാപൊക്ലു സബ് ഇൻസ്പെക്ടർ ഇ. മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടുപോത്തിറച്ചി പിടികൂടിയത്. പ്രതികൾക്കായി അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ ഇറച്ചി കാട്ടുപോത്തിന്റേതായതിനാൽ വനംവകുപ്പും പ്രതികൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..