ബെംഗളൂരു : ഒഡിഷ ബാലസോറിലെ തീവണ്ടിദുരന്തത്തെത്തുടർന്ന് വണ്ടികൾ റദ്ദാക്കിയതിനാൽ കൊൽക്കത്തയിൽ കുടുങ്ങിയ കർണാടക ജൂനിയർ വോളിബോൾ ടീമംഗങ്ങളെ വിമാനത്തിൽ ബെംഗളൂരുവിലെത്തിച്ചു. മേയ് 27 മുതൽ ജൂൺ ഒന്നുവരെ പശ്ചിമബംഗാളിലെ ചന്ദൻനഗറിൽനടന്ന ദേശീയ ജൂനിയർ വോളിബോൾ മത്സരത്തിൽ പങ്കെടുത്ത താരങ്ങളെയാണ് കർണാടക സർക്കാർ തിരികെയെത്തിച്ചത്. അണ്ടർ 16 വോളിബോൾ താരങ്ങളായ 14 പെൺകുട്ടികളും 18 ആൺകുട്ടികളും പരിശീലകരും സംഘത്തിലുണ്ടായിരുന്നു.
അപകടംനടന്ന ജൂൺ രണ്ടിന് ടീമംഗങ്ങൾ മടങ്ങേണ്ടതായിരുന്നു. എന്നാൽ, ചിലർക്ക് ടിക്കറ്റ് ശരിയാകാഞ്ഞതിനാൽ സാധിച്ചില്ല. പിന്നീട് പല തീവണ്ടികളും റദ്ദാക്കിയതോടെ സംഘം കൊൽക്കത്തയിൽ കുടുങ്ങി. തുടർന്ന് ഇവർ കർണാടക ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം അഭ്യർഥിച്ചു. വിവരമറിഞ്ഞതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസും തൊഴിൽമന്ത്രി സന്തോഷ് ലാഡും ഇവരെ തിരികെയെത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ ടീമംഗങ്ങളെ വിളിച്ച് എല്ലാസഹായവും ചെയ്യുമെന്നറിയിച്ചു. ബെംഗളൂരു, തുമകൂരു, ദക്ഷിണ കന്നഡ, ഹുൻസൂർ, ഉഡുപ്പി, റായ്ചൂരു എന്നിവിടങ്ങളിൽനിന്നുള്ള താരങ്ങളാണ് ഞായറാഴ്ച രാവിലെ ബെംഗളൂരുവിൽ മടങ്ങിയെത്തിയത്. അപകടത്തിൽപ്പെട്ട കന്നഡക്കാരെ സഹായിക്കാൻ മന്ത്രി സന്തോഷ് ലാഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ഒഡിഷയിലെത്തിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..