കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്ത് ബി.ജെ.പി. എം.എൽ.സി. വിശ്വനാഥ്


1 min read
Read later
Print
Share

രാജ്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും കോൺഗ്രസ് വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്ന് വിശ്വനാഥ്

മൈസൂരു : മൈസൂരുവിലെ കോൺഗ്രസ് ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് വിമത ബി.ജെ.പി. എം.എൽ.സി. എ.എച്ച്. വിശ്വനാഥ്.

പുതിയ മൃഗസംരക്ഷണമന്ത്രിയും പെരിയപട്ടണ എം.എൽ.എ. യുമായ കെ. വെങ്കിടേഷിനെ അനുമോദിക്കാൻ നടത്തിയ പരിപാടിയിലാണ് വിശ്വനാഥ് എത്തിയത്. പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകരെ വിശ്വനാഥ് അഭിസംബോധന ചെയ്തു.

ഓഫീസിലെത്തിയ വിശ്വനാഥിന് കോൺഗ്രസ് നേതാക്കൾ മികച്ച സ്വീകരണമാണ് നൽകിയത്. പരിപാടിയുടെ ഭാഗമായി നടന്ന ഭരണഘടനയെ ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയിൽ വിശ്വനാഥും പങ്കുചേർന്നു.

രാജ്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും കോൺഗ്രസ് വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ വിശ്വനാഥ് പറഞ്ഞു.

കോൺഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് പാർട്ടിപ്രവർത്തകർ ജനങ്ങളെ ബോധവത്കരിക്കണം. പാർട്ടിയുടെ അഞ്ച് വാഗ്ദാനങ്ങളെ സംസ്ഥാനമൊട്ടാകെ സ്വാഗതം ചെയ്തു.

കോൺഗ്രസ് നേതാക്കളായ ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നിജലിംഗപ്പ, ഡി. ദേവരാജ അരശ് എന്നിവരുടെ സംഭാവനകൾ ഇപ്പോഴും ജനങ്ങളുടെ മനസ്സിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബോധവത്കരണ കാമ്പയിൻ മൈസൂരുവിൽനിന്നുതന്നെ ആരംഭിക്കണമെന്നും വിശ്വനാഥ് കൂട്ടിച്ചേർത്തു.

ആറുവർഷംമുമ്പ് കോൺഗ്രസ് വിട്ട വിശ്വനാഥ് ജെ.ഡി.എസിലാണ് ആദ്യം ചേർന്നത്. തുടർന്ന് ജെ.ഡി.എസ്. സംസ്ഥാന പ്രസിഡന്റായ വിശ്വനാഥ് 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹുൻസൂരിൽനിന്ന് വിജയിച്ചു.

എന്നാൽ, പാർട്ടി നേതൃത്വവുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2019-ൽ ജെ.ഡി.എസ്. വിടുകയും ബി.ജെ.പി.യിൽ ചേരുകയും ചെയ്തു. തുടർന്ന് ബി.ജെ.പി. വിശ്വനാഥിനെ എം.എൽ.സി.യാക്കി. എന്നാൽ, മന്ത്രിസ്ഥാനമായിരുന്നു വിശ്വനാഥിന്റെ ലക്ഷ്യം.

ബി.എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ സർക്കാരുകളിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിനെത്തുടർന്ന് നിരാശനായ വിശ്വനാഥ് ബി.ജെ.പി.ക്കെതിരേ നിരന്തരം വിമർശനമുന്നയിക്കുക പതിവാക്കുകയായിരുന്നു. എന്നാൽ, ബി.ജെ.പി. നേതൃത്വം വിശ്വനാഥിന്റെ വിമർശനങ്ങളെ ഗൗരവത്തിലെടുക്കാറില്ല.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..