ചെന്നൈ : ഇന്ത്യയിലെ ഡോക്ടർമാർക്ക് യു.കെ.യിൽ ജോലിക്കൊപ്പം ഉപരിപഠനം നിർവഹിക്കുന്നതിന് അവസരമൊരുക്കുന്ന അപ്പോളോ ഇന്റർനാഷണൽ ക്ലിനിക്കൽ ഫെലോഷിപ്പ് പ്രോഗ്രാമിന് (ഐ.സി.എഫ്.പി.) അപ്പോളോ എജുക്കേഷൻ യു.കെ. തുടക്കം കുറിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യു.കെ.യിലെ എഡ്ജ് ഹിൽ സർവകലാശാലയിൽനിന്ന് മാസ്റ്റർ ഡിഗ്രി നേടാനാവും.
ഇന്ത്യയിൽ എം.എസ്., എം.ഡി., ഡി.എൻ.ബി. കോഴ്സുകൾ പൂർത്തിയാക്കിയിട്ടുള്ളവർക്കാണ് ഐ.സി.എഫ്.പി.യിൽ ചേരാനാവുക. ഒരുവർഷം ഇന്ത്യയിലെ അപ്പോളോ ആശുപത്രികളിൽ പരിശീലനംനേടിയ ശേഷമായിരിക്കും യു.കെ.യിലേക്ക് പോവുക.
രണ്ടുവർഷം അവിടത്തെ എൻ.എച്ച്.എസ്. ആശുപത്രികളിൽ ജോലിചെയ്യാൻ അവസരം ലഭിക്കും. അതോടൊപ്പം ഉപരിപഠനവും നടത്താം.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് എഡ്ജ്ഹിൽ സർവകലാശാലയുടെ എം.സി.എച്ച്. അല്ലെങ്കിൽ എം.എം.എഡ്. ബിരുദം ലഭിക്കും. ഉപരിപഠനത്തോടൊപ്പം ജോലിചെയ്ത് ശമ്പളം വാങ്ങാനുമാവും എന്നതാണ് പദ്ധതിയുടെ സവിശേഷത.
അപ്പോളോ നോളജ്, ഗ്ലോബൽ ട്രെയിനിങ് ആൻഡ് എജുക്കേഷൻ സെന്റർ, എൻ.എച്ച്.എസ്. ഫൗണ്ടേഷൻ ട്രസ്റ്റ്, എഡ്ജ്ഹിൽ യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഉപരിപഠനവും എൻ.എച്ച്.എസിലെ പരിശീലനവും പൂർത്തിയാക്കുന്ന ഡോക്ടർമാർ തിരിച്ച് ഇന്ത്യയിലെത്തുന്നത് ഇവിടത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുമെന്ന് അപ്പോളോ നോളജ് സി.ഇ.ഒ. ശിവരാമകൃഷ്ണൻ വെങ്കിടേശ്വരൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..