Caption
ചെന്നൈ : പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ മാസത്തെ ആദ്യ വെള്ളിയാഴ്ച ചെന്നൈയിലെ മസ്ജിദുകളിൽ നിരവധി വിശ്വാസികളെത്തി.
റംസാനിലെ പകലിരവുകൾ പരമാവധി പുണ്യകരമാക്കണമെന്ന് മസ്ജിദുകളിൽ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
തമിഴ്നാട്ടിൽ വ്യാഴാഴ്ചയാണ് റംസാൻ വ്രതം തുടങ്ങിയത്. കാരുണ്യത്തിനായി പ്രാർഥനയും ആരാധനയും നിർവഹിക്കുന്നതോടൊപ്പം ജീവിതത്തിലും പെരുമാറ്റത്തിലും ദയയും സ്നേഹവും പിന്തുടരാനുള്ള പ്രതിജ്ഞയും കൂടിയാണ് ഈ ദിവസങ്ങളിൽ കൈകൊള്ളുകയെന്ന് വിശ്വാസികൾ പറയുന്നു.
സാമൂഹ്യബന്ധത്തിന്റെയും ഒത്തുചേരലിന്റെയും സമയമാണിത്. അല്ലാഹുവിനോട് പോലെ സഹജീവികളോടും കരുണകാണിക്കണം. റംസാന്റെ മുഖ്യസന്ദേശവും ഇതുതന്നെയാണെന്ന് വ്രതാരംഭത്തെക്കുറിച്ച് വിശ്വാസികൾ പറഞ്ഞു.
റംസാന്റെ സന്ദേശമുൾകൊണ്ട് സാധാരണക്കാരെ സഹായിക്കുകയെന്ന പ്രവർത്തനമാണ് എ.ഐ.കെ.എം.സി.സി. ചെയ്യുന്നതെന്ന് മുഖ്യ സംഘാടകരിലൊരാളായ ശംസുദ്ദീൻ പറഞ്ഞു. എല്ലാ റംസാൻ കാലത്തും നടത്തിവരാറുള്ളതുപോലെ എല്ലാ വിഭാഗങ്ങളിലെയും അർഹരായവർക്ക് ഭക്ഷണ കിറ്റുകളും വസ്ത്രങ്ങളും നൽകുന്നുണ്ട്. പുണ്യമാസത്തിന്റെ സന്ദേശം പൂർണമാകുന്നത് എല്ലാവരോടും സഹാനുഭൂതിയോടെ പെരുമാറുമ്പോഴാണ് -അദ്ദേഹം പറഞ്ഞു.
ചെന്നൈയിൽ മാത്രം വിവിധ പ്രദേശങ്ങളിലുള്ളവർക്ക് നിർധനരായവർക്ക് ഭക്ഷ്യ കിറ്റുകൾ നൽകുന്നുണ്ട്. ഇതിനായി നഗരത്തിൽ 12 കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
കോയമ്പത്തൂർ, തിരുപ്പൂർ, തിരുച്ചിറപ്പള്ളി, കൃഷ്ണഗിരിയിലെ ഹോസൂർ എന്നിവിടങ്ങളിലെ അർഹരായവർക്ക് ഭക്ഷ്യ കിറ്റുകളും വസ്ത്രങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും നൽകുന്നുണ്ട്. പുണ്യമാസകാലത്ത് എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുകയെന്നത് എല്ലാവർഷവും ചെയ്യുന്ന പ്രവർത്തനമാണ് - ശംസുദ്ദീൻ പറഞ്ഞു. ചെന്നൈയിൽ മലബാർ മുസ്‌ലിം അസോസിയേഷൻ, മുസ്‌ലിം എജ്യുക്കേഷണൽ സൊസൈറ്റി, ഒരുമ എന്നീ സംഘടനകളും സാമൂഹിക സേവന പ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..