ദുബായ് : പതിന്നാലാമത് അന്താരാഷ്ട്ര കഥകളി കൂടിയാട്ടം ഉത്സവത്തിന് വ്യാഴാഴ്ച അരങ്ങുണരും. കോവിഡ് നഷ്ടപ്പെടുത്തിയ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം വിപുലമായരീതിയിലാണ് ഇത്തവണ ഉത്സവം സംഘടിപ്പിക്കുന്നത്.
ഡിസംബർ മൂന്നുവരെ ദുബായ് ജെംസ് വെല്ലിങ്‌ടൺ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ഉത്സവം. വ്യാഴാഴ്ച രാവിലെ പത്തിന് കേളികൊട്ടോടെ പരിപാടി ആരംഭിക്കും. ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് 7.30-ന് നടക്കും. ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി മുഖ്യാതിഥിയാകും. രാവിലെ 10.30-ന് നടക്കുന്ന പരശുരാമവിജയം ചാക്യാർകൂത്തിനെ തുടർന്ന് ദുര്യോധനവധത്തോടുകൂടിയ കർണശപഥം കഥകളി, രാത്രി എട്ട് മണിക്ക് പോരൂർ ഉണ്ണികൃഷ്ണന്റെ തായമ്പക എന്നിവയും അരങ്ങേറും. പുറപ്പാട് , മേളപ്പദം, നളചരിതം ഒന്നാംദിവസം, കീചകവധം, കല്യാണസൗഗന്ധികം, നരകാസുരവധം തുടങ്ങിയ ആട്ടക്കഥകളും കിരാതം ചാക്യാർകൂത്തും, കലാനിലയംഉദയൻ നമ്പൂതിരിയുടെ തായമ്പകയും കൂടാതെ ഡബിൾ തായമ്പകയും അരങ്ങേറും. ഈ വർഷത്തെ ഉസ്താദ് ബിസ്മില്ലാഖാൻ യുവ പ്രതിഭാ പുരസ്കാരജേതാക്കളായ കലാമണ്ഡലം ആദിത്യൻ, സദനം ജ്യോതിഷ്ബാബു, കൂടാതെ മുൻപുരസ്കാര ജേതാവും കലാമണ്ഡലം സംഗീതവിഭാഗം മേധാവിയുമായ കലാമണ്ഡലം വിനോദ് എന്നിവർ ഇത്തവണ വേദിയിൽ ഒരുമിക്കും. യുവപ്രതിഭകൾക്ക് അവസരങ്ങൾനൽകി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക വഴി ഈ പാരമ്പര്യകലകളുടെയും കലാകാരന്മാരുടെയും ഉന്നതിയും മൂല്യശോഷണമില്ലാത്ത നിലനിൽപ്പും ഉറപ്പുവരുത്തുകയാണ് ഉത്സവത്തിലൂടെയെന്ന് സംഘാടകർ പറഞ്ഞു. പ്രവേശനം സൗജന്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..