ഷാർജ : ഇന്ത്യൻസ്കൂളിന്റെപേരിൽ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി സാമ്പത്തികനേട്ടമുണ്ടാക്കാൻ ശ്രമിച്ച കേരളത്തിലെ സ്ഥാപനമുടമയ്ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ നൽകിയ പരാതിയിലാണ് കേരളാപോലീസിന്റെ നടപടി. അടൂരിലെ ഓൾ ഇന്ത്യാ ജോബ് റിക്രൂട്ട്മെന്റ് ഏജൻസി എന്ന സ്ഥാപനംവഴിയാണ് റിക്രൂട്ട്മെന്റ് തട്ടിപ്പിന് ശ്രമിച്ചതെന്ന് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം പോലീസ് മേധാവിക്ക് പരാതിനൽകിയിരുന്നു. ഇന്ത്യൻ അസോസിയേഷന് അപകീർത്തിയുണ്ടാക്കുംവിധം സ്ഥാപനമുടമ ഉദ്യോഗാർഥികളിൽനിന്ന് പണംവാങ്ങി വ്യാജ നിയമനത്തിന് ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു.
ഇന്ത്യൻ അസോസിയേഷനെ കൂടാതെ അടൂരും പരിസരങ്ങളിലുമുള്ള അഞ്ചുപേരും സ്ഥാപനമുടമയ്ക്കെതിരേ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഡി.ജി.പി. അടൂർ പോലീസിനോട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പ്രതിക്കെതിരേ നടപടിയുണ്ടായത്. നിലവിൽ അടൂരിലെ സ്ഥാപനമുടമ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്ന് അടൂർ പോലീസ് ഇന്ത്യൻ അസോസിയേഷനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ഗൾഫിൽ ജോലിവാഗ്ദാനംനൽകി സാമ്പത്തികത്തട്ടിപ്പ് നടത്തുന്നവർക്കെതിരേ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓർമിപ്പിച്ചു. ഗൾഫിലെ സ്ഥാപനങ്ങളിൽ ജോലി ഒഴിവുണ്ടെങ്കിൽ ശരിയായ വഴിയിലൂടെയായിരിക്കും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. അല്ലാതെ നാട്ടിലെ ഏതെങ്കിലും വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളെ ഏൽപ്പിക്കാറില്ലെന്നും അസോസിയേഷൻ അറിയിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരേ നോർക്ക അടക്കമുള്ള സംസ്ഥാന സർക്കാർസ്ഥാപനങ്ങളിലും പരാതികളെത്തുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..