സിറ ഖോർഫക്കാൻ ദ്വീപ്
ഷാർജ : ഖോർഫക്കാനിലെ പൗരാണിക ദ്വീപ് പ്രദേശമായ സിറ ഖോർഫക്കാൻ ദ്വീപ് പുരാവസ്തുസംരക്ഷണ കേന്ദ്രമായി തിരഞ്ഞെടുത്തു. ദ്വീപിന്റെ ചരിത്രപരവും പുരാവസ്തുപ്രാധാന്യവും പരിഗണിച്ചാണ് പുരാവസ്തുസംരക്ഷണകേന്ദ്രമെന്ന അംഗീകാരം ലഭിച്ചത്.
ഷാർജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് സിറ ഖോർഫക്കാൻ ദ്വീപിനെ പുരാവസ്തുസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.
ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ പഠനറിപ്പോർട്ടിൽ സിറ ഖോർഫക്കാൻ ദ്വീപിന്റെ ചരിത്രപരമായ പ്രാധാന്യം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ദ്വീപിൽ പൗരാണിക കാലത്ത് മനുഷ്യവാസമുണ്ടായിരുന്നെന്നും ഗവേഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്.
പഴയകാല വീടുകളുടെയും മൺപാത്രങ്ങളുടെയും കാർഷിക സംസ്കാരത്തിന്റെയും അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.
കടൽത്തീരത്തെ അഭിമുഖീകരിച്ചുള്ള താമസയിടങ്ങളും മീൻപിടിത്തം ഉൾപ്പെടെയുള്ള ഉപജീവന മാർഗങ്ങൾ സ്വീകരിച്ച തെളിവുകളും ആർക്കിയോളജി അധികൃതർക്ക് ലഭിച്ചിരുന്നു.
പൗരാണിക ചൈനയിൽനിന്നു കടൽമാർഗം കൊണ്ടുവന്ന പാത്രങ്ങളും ദ്വീപിൽ കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ ഭൂമിശാസ്ത്ര പഠനങ്ങളും സിറ ഖോർഫക്കാൻ ദ്വീപ് കേന്ദ്രീകരിച്ച് നടത്തിയിട്ടുണ്ട്.
പുരാവസ്തുസംരക്ഷണ കേന്ദ്രമായി സിറ ഖോർഫക്കാൻ ദ്വീപ് തിരഞ്ഞെടുക്കപ്പെട്ടതോടെ ദ്വീപിലേക്ക് വിനോദസഞ്ചാരികൾ കൂടുതലായെത്തുമെന്നാണ് കണക്കുകൂട്ടൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..