ഷാർജ : റംസാനിൽ ഷാർജയിലെ വാണിജ്യസ്ഥാപനങ്ങൾക്ക് രാത്രിയിൽ കൂടുതൽ സമയം തുറന്നിരിക്കാൻ അനുമതി നൽകിതുടങ്ങി. റംസാൻ മാസത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഷാർജ മുനിസിപ്പാലിറ്റിയാണ് ഇക്കാര്യമറിയിച്ചത്. അർധരാത്രിയിലും വാണിജ്യസ്ഥാപനങ്ങൾക്ക് പ്രത്യേക അനുമതി നേടി പ്രവർത്തിക്കാനാവും. മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റ് വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അതേസമയം നിർമാണ സ്ഥലങ്ങളിൽ അർധരാത്രിക്കുശേഷം ജോലി ചെയ്യുന്ന കരാർ കമ്പനികളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കൺട്രോൾ ആൻഡ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ ഖലീഫ ബുഗാനിം അൽ സുവൈദി പറഞ്ഞു. വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്താനും ആവശ്യമായ അനുമതിയോടെയാണ് പ്രവർത്തനം എന്ന് നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം റെസ്‌റ്റോറന്റുകൾ, ബേക്കറികൾ, കഫ്റ്റീരിയകൾ എന്നിവക്ക് പ്രത്യേക അനുമതിയില്ലാതെതന്നെ റംസാൻ കാലയളവിൽ അർധരാത്രിക്കുശേഷവും തുറന്ന് പ്രവർത്തിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..