ദുബായ് : പ്രവാസികൾക്ക് ഉത്സവാന്തരീക്ഷം പകർന്നുകൊണ്ട് ദുബായിൽ മൂന്നുദിവസത്തെ മാതൃഭൂമി ക്ലബ്ബ് എഫ്.എം. 99.6 മെഗാ കാർണിവലിന് തുടക്കമായി. ദേര ദ്വീപിലെ സൂക്ക് അൽ മർഫയിലാണ് നൃത്തവും സംഗീതവുമടക്കം വേറിട്ട പരിപാടികളോടെ മെഗാ കാർണിവൽ ആരംഭിച്ചത്. ‘ഫെസ്റ്റിവൽ ഓഫ് ഫൺ’ എന്ന പ്രമേയത്തിലാണ് പരിപാടികളവതരിപ്പിക്കുന്നത്. കടലിനഭിമുഖമായ കൂറ്റൻ സ്റ്റേജിൽ വെള്ളിയാഴ്ച വൈകീട്ടോടെ പരിപാടികൾ ആരംഭിച്ചു.
ഉച്ചമുതൽതന്നെ സൂക്ക് അൽ മർഫയിലേക്ക് മലയാളി കുടുംബങ്ങളടക്കം ഒട്ടേറെയാളുകൾ മെഗാ കാർണിവൽ ആസ്വദിക്കാനെത്തിത്തുടങ്ങിയിരുന്നു. കുട്ടികളുടെ സിംഗിൾ ഡാൻസോടെയായിരുന്നു കാർണിവൽ തുടങ്ങിയത്. തലയണയടി, ഉറിയടി, സ്പൂൺ റെയ്‌സ്, പെനാൽറ്റി കിക്, മാലാഖകുട്ടികളുടെ (നിശ്ചയദാർഢ്യമുള്ള) നൃത്തം എന്നിവയായിരുന്നു കാർണിവൽ ഒന്നാംദിവസത്തെ പരിപാടികൾ. കാർണിവൽ കാണാനെത്തിയവരെ ആകർഷിച്ചത് കൈനിറയെ സമ്മാനങ്ങൾ നേടിക്കൊടുത്ത ഭാഗ്യ‘വാൻ' ആയിരുന്നു. വരുംദിവസങ്ങളിലും ലക്ഷക്കണക്കിന് ദിർഹത്തിന്റെ സമ്മാനങ്ങളാണ് മാതൃഭൂമിയുടെ കാർണിവലിൽ എത്തുന്നവരെ കാത്തിരിക്കുന്നത്. ദുബായിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പുതിയ ഇടമായ ദേര ദ്വീപിലെ മനോഹരമായ സൂക്ക് അൽ മർഫ അക്ഷരാർഥത്തിൽ ‘കലാകേന്ദ്ര’ മായി മാറുകയായിരുന്നു. കടലും കാർണിവലും ഒരേപോലെ ആസ്വദിക്കാൻ സ്ത്രീകളും കുട്ടികളും കൂടുതലായെത്തി. രാത്രിയോടെ തിരക്ക് വർധിക്കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..