ദുബായ് : വിസയ്ക്ക് അപേക്ഷിക്കുമ്പോൾ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ഉപയോക്താക്കളോട് അഭ്യർഥിച്ചു. വിസാസേവനം തേടുന്നവർ നിരന്തരം അശ്രദ്ധ വരുത്തുന്നതിനെത്തുടർന്നാണ് ഇക്കാര്യം ആവർത്തിച്ച് ഓർമപ്പെടുത്തുന്നതെന്ന് ജി.ഡി.ആർ.എഫ്.എ. മേധാവി മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
ഔദ്യോഗികകേന്ദ്രങ്ങളായ അമർകേന്ദ്രങ്ങൾ, വകുപ്പിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവവഴി വകുപ്പിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളിലെ പേരുകൾ, ജനനതീയതി, മേൽവിലാസങ്ങൾ, ഇ-മെയിൽ ഐഡി, മൊബൈൽനമ്പർ മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് സ്വയം പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് വകുപ്പ് ഓർമപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ സേവനങ്ങൾ തേടുന്നതിനുമുമ്പ് നൽകുന്നവിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം.
വിസ സേവനങ്ങൾ തേടുന്ന ആളുകൾ അവ്യക്തമായ വിവരങ്ങൾ നൽകിയാൽ നടപടികൾക്ക് കാലതാമസം നേരിടും. ആ സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരമൊരു അറിയിപ്പ് നൽകുന്നത്.
ദുബായിൽ ഏറ്റവും വേഗത്തിലാണ് വിസാസേവനം ലഭിക്കുന്നത്. അപേക്ഷകളിലെ വ്യക്തത നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..