Caption
ദുബായ് : യു.എ.ഇ. യുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ ഏപ്രിൽ അവസാനത്തോടെ ചന്ദ്രനിലിറങ്ങുമെന്ന് ജപ്പാൻ ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഐസ്‌പേസ് ശനിയാഴ്ച അറിയിച്ചു. വിജയകരമായ ലാൻഡിങ്ങിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ചന്ദ്രനിലേക്കുള്ള സഞ്ചാരപഥത്തിലാണ് പേടകം ഇപ്പോൾ. ആദ്യത്തെ ലൂണാർ ഓർബിറ്റൽ ഇൻസെർഷനുള്ള (എൽ.ഒ.ഐ.) അവസാന ഘട്ട തയ്യാറെടുപ്പുകളാണിപ്പോൾ നടക്കുന്നത്. മുൻപ് പല രാജ്യങ്ങളുടെയും ചാന്ദ്രദൗത്യം പരാജയപ്പെട്ടതിനാൽ റാഷിദ് റോവറിന്റെ ലാൻഡിങ്ങിനെ ഏറെ നിർണായകമായാണ് ബഹിരാകാശമേഖല വീക്ഷിക്കുന്നത്.
അറബ് ലോകത്തിന്റെ ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ കഴിഞ്ഞ ഡിസംബറിൽ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചുയർന്നത്. എം.ബി.ആർ.എസ്.സി. യിലെ ശാസ്ത്രജ്ഞരാണ് റോവർ വികസിപ്പിച്ചത്. ചന്ദ്രന്റെ ഭൂമിശാസ്ത്രം, മണ്ണ്, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം എന്നിവയെക്കുറിച്ച് റോവർ സമഗ്രപഠനം നടത്തും. വിക്ഷേപണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോൾ റാഷിദ് റോവർ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററുമായി (എം.ബി.ആർ.എസ്.സി.) ആശയവിനിമയം നടത്തിയിരുന്നു. ഭൂമിയിൽനിന്ന് ഏകദേശം 4,40,000 കിലോമീറ്റർ അകലെ നിന്നായിരുന്നു ആദ്യസന്ദേശം അയച്ചത്.
ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ ചിത്രങ്ങളാണ് പേടകം ആദ്യമായി പങ്കുവച്ചത്. ഭൂമിയിലേക്ക് ആശയവിനിമയം കൈമാറാൻ കഴിഞ്ഞത് ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ശാസ്ത്രലോകം കാണുന്നത്. റാഷിദ് റോവർ വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയാൽ അറബ് ലോകത്തെ ആദ്യചാന്ദ്ര ദൗത്യം യു.എ.ഇ. ക്ക് സ്വന്തമാകും. കൂടാതെ ചന്ദ്രനിൽ പേടകം ഇറക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി യു.എ.ഇ. മാറുകയും ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..