Caption
ദുബായ് : യു.എ.ഇ.യിലെ പ്രധാന ആകർഷണകേന്ദ്രങ്ങളിലൊന്നായ ദുബായ് ദേര സൂക്ക് അൽ മർഫയിലെ മൂന്നുദിവസത്തെ മാതൃഭൂമി ക്ലബ്ബ് എഫ്.എം. 99.6 കാർണിവൽ ദിനരാത്രങ്ങൾക്ക് ഞായറാഴ്ച സമാപനമായി. മൂന്നുദിവസത്തെ രാവും പകലും സൂക്ക് അൽ മർഫയിലെ തീരം ആഘോഷലഹരിയിലായിരുന്നു.
‘ഫെസ്റ്റിവൽ ഓഫ് ഫൺ’ എന്ന പ്രമേയത്തിൽ നൃത്തവും സംഗീതവുമടക്കം വേറിട്ട പരിപാടികളോടെയാണ് വെള്ളിയാഴ്ച വൈകീട്ട് മെഗാ കാർണിവൽ ആരംഭിച്ചത്. കാർണിവൽ കാണാനെത്തിയവരെ ഏറെ ആകർഷിച്ചത് കൈനിറയെ സമ്മാനങ്ങൾ നേടിക്കൊടുത്ത ഭാഗ്യ‘വാൻ’ ആയിരുന്നു.
ശനിയാഴ്ചയും ഞായറാഴ്ചയും കുടുംബങ്ങളാണ് അധികമായി ഒഴുകിയെത്തിയത്. സൂക്ക് അൽ മർഫയ്ക്ക് അകത്തും പുറത്തുമുള്ള വേദികളിൽ ഒരേസമയം അരങ്ങേറിയ വൈവിധ്യമാർന്ന ആഘോഷങ്ങൾ ജനം ആസ്വദിക്കുകയും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ലോകത്തിലെ വൈവിധ്യമാർന്ന വിഭവങ്ങളുള്ള ഫുഡ്കോർണറിൽ ഇഷ്ടരുചിതേടിയെത്തിയവരുടെ വൻ തിരക്കനുഭവപ്പെട്ടു. കേരളീയരുചി തേടിയെത്തിയവരിൽ മലയാളികളല്ലാത്തവരും ഒട്ടേറെയാണ്.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും രമേഷ് പിഷാരടി, സംഗീതത്തിന്റെ ആരവംതീർത്ത് സ്റ്റീഫൻ ദേവസി, ഹരിശങ്കർ, ഗൗരി ലക്ഷ്മി ബാൻഡ്, കാർത്തിക് എന്നിവരും സദസ്സിനെ ഇളക്കിമറിച്ചു. ജെനി ലോജിസ്റ്റിക്സ്, ലോറൽ ഗാർഡൻ, ജെ.ബി.എസ്. ഗവൺമെന്റ് ട്രാൻസാക്‌ഷൻ സെന്റർ, സീ5, എം.ടി.ആർ., ലുലു എക്സ്‌ചേഞ്ച്, നെല്ലറ, ബ്യൂറർ, ലാഗോ വാട്ടർ എന്നിവരായിരുന്നു കാർണിവലിന്റെ മുഖ്യ സ്പോൺസർമാർ. മാതൃഭൂമി ജി.സി.സി. ജനറൽ മാനേജർ പി.എസ്. ശ്രീകുമാറിന്റെ സാന്നിധ്യത്തിൽ രമേഷ് പിഷാരടി പരിപാടിയുടെ സ്പോൺസർമാർക്ക് ഫലകം നൽകി.
മാതൃഭൂമിയുടെ ശതാബ്ദി ആഘോഷ സമാപനം സൂക്ക് അൽ മർഫയിലെ പ്രധാനവേദിയിലും നടന്നു. നിലവിളക്കുകൊളുത്തിയും കേക്ക് മുറിച്ചും മാതൃഭൂമി പിന്നിട്ട 100 വർഷത്തെ അനുസ്മരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..