Caption
ഷാർജ : പുണ്യമാസത്തിലെ ആദ്യദിനം ഉപവാസവും ഉപാസനയുമായി വിശ്വാസികൾ കഴിഞ്ഞു. മനസ്സും ശരീരവും ചൈതന്യവത്താക്കാനും ക്ഷമയും സഹിഷ്ണുതയും ദാനശീലവും പുലർത്താനുമായി പ്രഭാതം മുതൽ പ്രദോഷംവരെ ഉപവാസമനുഷ്ഠിച്ച വിശ്വാസികൾ മഗ്രിബ് ബാങ്കുവിളിയോടെ ഒത്തുകൂടി നോമ്പുമുറിച്ചു.
യു.എ.ഇ.യിൽ റംസാനിലെ ആദ്യദിനമായ വ്യാഴാഴ്ച വിശുദ്ധമാസം ആരംഭിച്ച സന്തോഷം വിശ്വാസികളിൽ പ്രകടമായിരുന്നു. യു.എ.ഇ. യിലെ വിവിധ പള്ളികളിൽ വിശ്വാസികൾ ഒരുമിച്ച് നിശാ പ്രാർഥനകളിൽ പങ്കുചേർന്നു. പരസ്പരം ആശ്ലേഷിച്ചും റംസാൻ ആശംസകൾ നേർന്നും പുണ്യമാസത്തെ വിശ്വാസികൾ വരവേറ്റു.
വ്യാഴാഴ്ച മൂന്നുമണിയോടെ ജോലി അവസാനിപ്പിച്ചെങ്കിലും റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ആദ്യദിനത്തിൽ നോമ്പ് അനുഷ്ഠിച്ച ക്ഷീണം ഒട്ടും അനുഭവപ്പെട്ടില്ലെന്ന് വിശ്വാസികൾ പറഞ്ഞു.
ഇസ്‌ലാം മത വിശ്വാസികൾക്കുപുറമെ ഇതര മതസ്ഥരും യു.എ.ഇ.യിൽ അന്നപാനീയങ്ങൾ ഉപേക്ഷിച്ചുകൊണ്ട് ഉപവാസമെടുത്തിരുന്നു.
നോമ്പ് മുറിക്കാനായി ഷാർജയിലെ വിവിധ റോഡുകളിൽ സന്നദ്ധപ്രവർത്തകർ കാരയ്ക്ക, വെള്ളം, ജ്യൂസ്, പഴവർഗങ്ങൾ എന്നിവ ഡ്രൈവർമാർക്കും യാത്രക്കാർക്കും നൽകി. നോമ്പ് മുറിക്കാനായി പള്ളികളിലോ താമസയിടങ്ങളിലോ എത്താൻ സാധിക്കാത്തവർക്ക് പ്രധാന റോഡുകളിലും മറ്റുംലഭിച്ച ആഹാരപാനീയങ്ങൾ അനുഗ്രഹമായി. ഷാർജയിലെ സജ അടക്കം തൊഴിലാളികൾ കൂടുതലുള്ള പ്രദേശങ്ങളിലെ പള്ളികളിലും മറ്റും സമൂഹ നോമ്പുതുറ ആദ്യദിവസംതന്നെ സംഘടിപ്പിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..