Caption
ജിദ്ദ : ഹജ്ജ് കർമത്തിനായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് തീർഥാടകരെയെത്തിക്കാൻ ഏർപ്പെടുത്തിയിരിക്കുന്നത് 7,700 വിമാനങ്ങൾ. സൗദി അറേബ്യയിലെ പുണ്യനഗരിയിലെത്താനും തിരികെപ്പോകാനുമായാണ് ഇത്രയും വിമാനങ്ങൾ. ഈ വിമാനങ്ങളിലായി ഏകദേശം 17 ലക്ഷം സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം, തായിഫ് വിമാനത്താവളം, യാമ്പു പ്രിൻസ് അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളം, റിയാദിലെ കിങ് ഖാലിദ് വിമാനത്താവളം, ദമാമിലെ കിങ് ഫഹദ് വിമാനത്താവളം എന്നിങ്ങനെ ആറിടത്താണ് ഹജ്ജ് വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതിയുള്ളത്. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ പ്രത്യേക മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ.
വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന ‘മക്ക റൂട്ട് ഇനീഷ്യേറ്റീവ്’ എന്ന പദ്ധതിയുടെ ഭാഗമായി തീർഥാടകരുമായുള്ള ആദ്യവിമാനം മലേഷ്യയിൽനിന്ന് ഞായറാഴ്ച സൗദിയിലെത്തിയിരുന്നു. തൊട്ടുപിറകെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള ഹാജിമാരും സൗദിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് റോഡ് മാർഗവും കപ്പൽമാർഗവും തീർഥാടകരെത്തുന്നുണ്ട്.
ഹജ്ജ് കർമം അടുത്തമാസം അവസാനവാരമാണ് നടക്കുക. കോവിഡ് വ്യാപനത്തിനുമുൻപ് 25 ലക്ഷം ഹാജിമാരാണ് ഹജ്ജിനെത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയശേഷം നടക്കുന്ന ആദ്യ ഹജ്ജായതിനാൽ ഇത്തവണ കൂടുതൽതീർഥാടകരെത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..