ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ജെബൽ അലി ബീച്ച് സന്ദർശിച്ചപ്പോൾ
ദുബായ് : എമിറേറ്റിലെ ബീച്ചുകളുടെ നീളം 400 ശതമാനമായി വർധിപ്പിക്കാനുള്ള പുതിയ നഗരവികസന പദ്ധതിക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
ജെബൽ അലി പൊതുബീച്ച് സന്ദർശനത്തിലാണ് ശൈഖ് മുഹമ്മദ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ദുബായ് 2040 പ്രധാന നഗരവികസന പദ്ധതിയിൽ ഉൾപ്പെടുന്ന പൊതു ബീച്ചുകൾക്കായുള്ള പദ്ധതിയിൽ പുതിയ ബീച്ചുകൾ തുറക്കുന്നതും നിലവിലുള്ളവ വിപുലീകരിക്കുന്നതും ഉൾപ്പെടുന്നുണ്ട്. നഗരവികസനത്തിന് ഏറ്റവും ഉയർന്ന നിലവാരം നൽകാനും പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമവും സന്തോഷവും ഉറപ്പാക്കാനും മുൻഗണന നൽകുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 2040-ഓടെ നിലവിലെ 21 കിലോമീറ്റർ നീളത്തിൽനിന്ന് പൊതുബീച്ചുകളുടെ നീളം 105 കിലോമീറ്ററായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. കൂടാതെ 2025-ഓടെ സേവനങ്ങൾ 300 ശതമാനമായി വർധിപ്പിക്കാനും പദ്ധതിയുണ്ട്.
ദുബായിൽ 1960-ലാണ് ആദ്യത്തെ നഗരവികസന പദ്ധതി ആരംഭിച്ചത്. എമിറേറ്റിന്റെ വികസനയാത്ര നിർത്താതെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് രണ്ടാം ഉപഭരണാധികാരിയായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പെടെ ഒട്ടേറെ നേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പുതിയ പ്രഖ്യാപനം നടന്നത്.
അടിസ്ഥാനസൗകര്യ വികസനകമ്മിഷണർ ജനറൽ മത്തർ അൽ തായറാണ് പുതിയ പദ്ധതി വിശദീകരിച്ചത്. പ്രധാന പദ്ധതിയുടെ ഓരോഘട്ടത്തിലും ഉൾപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങളും സേവനങ്ങളും സവിശേഷതകളും അദ്ദേഹം ഭരണാധികാരികൾക്ക് വിശദീകരിച്ചുനൽകി. നഖീലുമായി ചേർന്നാണ് ബീച്ച് വികസനം യാഥാർഥ്യമാക്കുക. സമുദ്ര ആവാസവ്യവസ്ഥയ്ക്ക് പ്രതികൂലമാകാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കുക.
സൈക്ലിങ് പാതകൾ, വിശ്രമ-വിനോദ സൗകര്യങ്ങൾ, റസ്റ്റോറന്റുകൾ തുടങ്ങി വൈവിധ്യമാർന്ന പൊതുസേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കും. ജെബൽ അലി മെട്രോ സ്റ്റേഷനെ ജെബൽ അലി പൊതു ബീച്ചുമായി ബന്ധിപ്പിക്കുന്ന ബസ് റൂട്ടുകളും ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി അൽ മംസാർ പൊതുബീച്ചിന്റെ വികസന പ്രവർത്തനങ്ങൾ അടുത്തമാസം ആരംഭിച്ച് വർഷാവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
രാത്രികാലങ്ങളിൽ നീന്താനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും. 2025-ഓടെ ബീച്ചിലെ സൈക്ലിങ് പാതകളുടെ നീളം 20 ശതമാനമായി ഉയർത്താനും പദ്ധതിയുണ്ട്. നിശ്ചയദാർഢ്യമുള്ളവർക്ക് ബീച്ചിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..