Caption
അബുദാബി : യു.എസ്. വ്യോമയാനക്കമ്പനി യു.എ.ഇ.യിൽ എയർടാക്സികൾ നിർമിക്കും. യു.എ.ഇ.യുടെ ആകാശത്ത് പറക്കാനുള്ള ഹ്രസ്വദൂര എയർടാക്സികൾ അബുദാബിയിലാണ് യു.എസ് കമ്പനിയായ ഒഡീസ് ഏവിയേഷൻ നിർമിക്കുക.
2027-ഓടെ യു.എ.ഇ.യിൽ നിർമിക്കുന്ന എയർടാക്സികൾ ആകാശത്ത് പറക്കും. ഹ്രസ്വദൂരയാത്രകൾക്കും ചെറിയതോതിലുള്ള ചരക്കുനീക്കത്തിനും അടിയന്തരസേവനങ്ങൾക്കുമായി രൂപകല്പന ചെയ്ത ഹൈബ്രിഡ്-ഇലക്‌ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് വിമാനങ്ങളാണ് കമ്പനി നിർമിക്കുക. ഹ്രസ്വദൂര എയർടാക്സികൾക്ക് മണിക്കൂറിൽ 320 കിലോമീറ്റർ വേഗമുണ്ടാകും.
നെക്സ്റ്റ് ജെൻ എഫ്.ഡി.ഐ. എന്ന പേരിലുള്ള യു.എ.ഇ.യുടെ നിക്ഷേപസൗഹാർദപദ്ധതിയിൽ ഒഡീസ് ഏവിയേഷൻ ഔദ്യോഗികമായി ചേർന്നതായി സാമ്പത്തികമന്ത്രാലയം അറിയിച്ചു.
നെക്സ്റ്റ് ജെൻ എഫ്.ഡി.ഐ. പദ്ധതിയുടെ സഹായത്തോടെ ഒഡീസ് ഏവിയേഷൻ കമ്പനിക്ക് അബുദാബിയിൽ ആസ്ഥാനമൊരുക്കാനാണ് നീക്കം. ഇത് യു.എ.ഇ.യിൽ 2000-ത്തിലേറെ തൊഴിലസരങ്ങളുണ്ടാക്കും. യു.എ.ഇ.യിൽ നിർമിച്ച ആദ്യ എയർടാക്സിയുടെ കയറ്റുമതിയും ഇതിലൂടെ സാധ്യമാകും. സിവിലിയൻ, കാർഗോ, സിവിൽ ഡിഫൻസ് പ്രവർത്തനങ്ങൾക്കും പ്രാദേശികതലത്തിലും യു.എ.ഇ. ഒഡീസ് വിമാനങ്ങളെ പ്രയോജനപ്പെടുത്തും.
കൂടുതൽ മികച്ച സമ്പദ് വ്യവസ്ഥയുണ്ടാക്കാൻ ഒഡീസ് ഏവിയേഷനുമായുള്ള പങ്കാളിത്തം സഹായിക്കുമെന്ന് വിദേശവ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു. തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഏറ്റവുംനല്ല വിപണിയാണ് യു.എ.ഇ.യിലേതെന്ന് ഒഡീസ് ഏവിയേഷൻ സി.ഇ.ഒ ജെയിംസ് ഡോറിസ് വ്യക്തമാക്കി.
ഇതിനകം ലോകമെമ്പാടുമുള്ള ഓപ്പറേറ്റർമാരിൽനിന്നും എയർലൈനുകളിൽനിന്നുമായി 1200-ലേറെ വിമാനങ്ങൾക്കുള്ള ഓർഡറുകളാണ് ലഭിച്ചിരിക്കുന്നതെന്നും ജെയിംസ് ഡോറിസ് അറിയിച്ചു.
അടുത്ത മൂന്നുവർഷത്തിനകം ദുബായിൽ എയർടാക്സികൾ പറക്കുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു.
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) പ്രമുഖ കമ്പനികളായ സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ, ജോബി ഏവിയേഷൻ എന്നിവയുമായി ചേർന്നാണ് ഇലക്‌ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിങ് പ്രവർത്തനങ്ങളുടെ ലോഞ്ചിങ്ങിനുള്ള അടിസ്ഥാന സൗകര്യങ്ങൾ രൂപകല്പന ചെയ്യുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..