അബ്ദുല്ല ബിൻ തൂഖ് അൽ മർറി
ദുബായ് : യു.എ.ഇ.യുടെയും ഇന്ത്യയുടെയും സമ്പദ് വ്യവസ്ഥ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണെന്ന് യു.എ.ഇ. സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. ഡൽഹിയിൽനടന്ന കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.) 2023-ന്റെ വാർഷികസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തക്കരാർ (സെപ) പ്രാബല്യത്തിലായശേഷം എണ്ണയിതരവ്യാപാരം ഈ വർഷം ആദ്യപാദത്തിൽ 24.7 ശതമാനം വർധിച്ചു. 2022-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വൻവർധനയാണിത്.
ഇന്ത്യൻ വിപണിയിലേക്ക് മാത്രമായുള്ള യു.എ.ഇ.യുടെ എണ്ണയിതര കയറ്റുമതിയിൽ 33 ശതമാനം വർധന രേഖപ്പെടുത്തി.
2022-ൽ യു.എ.ഇ. സമ്പദ് വ്യവസ്ഥ 7.6 ശതമാനം വളർന്നു. 2022-’23 സാമ്പത്തികവർഷത്തിലെ ആദ്യ ഒമ്പതുമാസങ്ങളിൽ ഇന്ത്യയുടെ ജി.ഡി.പി. 7.7 ശതമാനം വാർഷികവളർച്ച കൈവരിച്ചു. ഇത് വിപണിയിലെ സാമ്പത്തിക അവസരങ്ങൾ വർധിച്ചതിന് തെളിവാണ്. 2025-ഓടെ ജി.ഡി.പി. അഞ്ച് ട്രില്യൺ ഡോളറായി ഉയർത്താനുള്ള ഇന്ത്യൻസർക്കാരിന്റെ വിപുലീകരണപദ്ധതികളെ യു.എ.ഇ. പിന്തുണയ്ക്കുമെന്നും അബ്ദുല്ല ബിൻ തൂഖ് പറഞ്ഞു.
2022 ഫെബ്രുവരിയിൽ ഒപ്പുവെച്ച സെപ കരാർ അനുകൂല ഫലങ്ങളുണ്ടാക്കി. ഡിജിറ്റൽ വ്യാപാരം ഉൾപ്പെടെ പ്രധാനപ്പെട്ട 11 മേഖലകളിലെയും 100-ലേറെ ഉപമേഖലകളിലെയും വിപണികളിലേക്ക് നിക്ഷേപകർക്ക് പ്രവേശനം എളുപ്പമാക്കി. കൂടാതെ, ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..