ഡോ. ജോൺ വെള്ളിയത്ത് സദസ്സുമായി സംവദിക്കുന്നു
ഷാർജ : കുട്ടികളുടെ ആരോഗ്യപരിരക്ഷ രക്ഷിതാക്കളുടെ കൈകളിൽ ഭദ്രമായിരിക്കണമെന്ന് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി കാർഡിയാക് സർജറി മേധാവി ഡോ. ജോൺ വെള്ളിയത്ത് പറഞ്ഞു. കുട്ടികൾക്ക് അനാരോഗ്യമുണ്ടാക്കുന്ന ആഹാരരീതികൾ പാടില്ല. കുട്ടികളെ രോഗമുക്തമാക്കുകയാണ് പ്രധാനം.
നവജാതശിശുക്കളിൽ ഹൃദയശസ്ത്രക്രിയ അത്രയും സങ്കീർണമല്ലാത്ത കാലമാണിത്. നൂതന സാങ്കേതികവിദ്യയിലൂടെ ഏറ്റവും എളുപ്പത്തിൽ ഹൃദയശസ്ത്രക്രിയ സാധ്യമാകുന്നു. ക്ലിപ്പ്, ഡിവൈസർ എന്നിവയിലൂടെ ഏറ്റവുംവേഗത്തിൽ കുട്ടികളിൽ ഹൃദയശസ്ത്രക്രിയ ചെയ്ത് വിജയം നേടുന്നതോടെ കേരളം ലോകത്തിനുതന്നെ മാതൃകയാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനിൽനിന്നുപോലും കുട്ടികളെ തിരുവല്ലയിൽ കൊണ്ടുവന്ന് ഹൃദയശസ്ത്രക്രിയ നടത്തി ഭാവി സുരക്ഷിതമാക്കിയത് അഭിമാനത്തോടെ ഓർക്കുകയാണ്. കുട്ടികൾക്കുള്ള ശസ്ത്രക്രിയയിൽ 99 ശതമാനവും വിജയമാണെന്ന് ഹൃദയശസ്ത്രക്രിയയിലൂടെ പ്രശസ്തനായ ഡോ. ജോൺ വെള്ളിയത്ത് പറഞ്ഞു.
കാർഡിയോതൊറാസിക് സർജറിയിൽ നാലുപതിറ്റാണ്ടായി പ്രശംസനീയമായ സേവനമനുഷ്ഠിക്കുകയാണ് ഡോ. ജോൺ വെള്ളിയത്ത്. 4000-ത്തിലേറെ ശസ്ത്രക്രിയകൾ വിജയകരമായി ചെയ്തു. നവജാതശിശുക്കളിലെയും കുട്ടികളിലെയും മുതിർന്നവരിലെയും സങ്കീർണമായ ഹൃദയശസ്ത്രക്രിയകൾ, കോൻജിനേറ്റൽ ഹാർട്ട് സർജറി, വാൽവ് റിപ്പയർ സർജറി, മിനിമലി ഇൻവേസിവ് സർജറി, ലീൻ സർജറി തുടങ്ങിയവയിൽ പ്രത്യേക വൈദഗ്ധ്യമുണ്ട്. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കുവൈത്തിലെ ചെസ്റ്റ് ഡിസീസസ് ആശുപത്രി, ഒമാനിലെ റോയൽ ആശുപത്രി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. ജോൺ വെള്ളിയത്ത് ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ വിസിറ്റിങ് കൺസൾട്ടന്റ് ആണ്.
ഹൃദയശസ്ത്രക്രിയയിലെ പ്രശംസനീയമായ സേവനത്തിന് ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ അവാർഡ് നേടിയിട്ടുണ്ട്. യൂറോപ്യൻ അസോസിയേഷൻ ഓഫ് കാർഡിയോതൊറാസിക് സർജൻസിൽ അംഗമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..