മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ 22 എം.എൽ.എ. മാരും ഒൻപത് ലോക്‌സഭാംഗങ്ങളും ബി.ജെ.പി. നടപടിയിൽ അതൃപ്തരാണെന്നും പാർട്ടി വിടാൻ തയ്യാറാണെന്നും ശിവസേന ഉദ്ധവ് പക്ഷം മുഖപത്രമായ സാമ്‌ന പറയുന്നു.
ഏക്‌നാഥ് ഷിന്ദേയുടെ ശിവസേനാ നിയമസഭാംഗങ്ങൾ തങ്ങളുമായി ബന്ധപ്പെട്ടിരുന്നെന്നും ഉദ്ധവ് ശിവസേന ലോകസഭാംഗം വിനായക് റാവത്ത് പറഞ്ഞു. മണ്ഡലങ്ങളിൽ വികസനങ്ങൾ നടക്കാത്തതിനാൽ പാർട്ടി വിടാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി. നിയമസഭാംഗങ്ങൾക്ക് മാത്രമാണ് അവരുടെ മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതെന്നും ഭരണമുണ്ടെങ്കിലും തങ്ങളെ പൂർണമായും അവഗണിക്കുകയാണെന്നും ഷിന്ദേ പക്ഷ നിയമസഭാംഗങ്ങൾ പറഞ്ഞതായി വിനായക് റാവത്ത് പറഞ്ഞു.
മുതിർന്ന ശിവസേനാ നേതാവ് ഗജാനൻ കിർത്തികർ നമ്മളെല്ലാം ശിവസേനക്കാർ എന്ന മുദ്രാവാക്യം ഉയർത്തി, ബി.ജെ.പിക്കെതിരെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചുവെന്നും സാമ്‌നയുടെ റിപ്പോർട്ടിൽ പറയുന്നു. ബി.ജെ.പിയിൽനിന്ന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും കിർത്തികർ കുറ്റപ്പെടുത്തി. ബഹുമാനവും സ്വയം ബഹുമാനവും പണം കൊടുത്തു വാങ്ങാൻ കഴിയുന്നതല്ല. ഇങ്ങനെയെങ്കിൽ 22 സീറ്റിൽ ശിവസേന ഷിന്ദേ വിഭാഗം മൽസരിക്കുമെന്നും ഗജാനൻ കിർത്തികർ പറഞ്ഞു. അവർ ബി.ജെ.പിയോട് സീറ്റു ചോദിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ ബി.ജെ.പി. മഹാരാഷ്ട്രയിൽ ഷിന്ദേ വിഭാഗത്തിന് അഞ്ചു മുതൽ ഏഴു വരെ സീറ്റിൽ കൂടുതൽ നൽകില്ലെന്ന് സാമ്‌ന പറയുന്നു.
അതേസമയം വിനായക് റാവത്തിന്റെ പ്രസ്താവനക്കെതിരെ മഹാരാഷ്ട്ര മന്ത്രി ശംഭുരാജ് ദേശായ് രംഗത്ത് വന്നു.
വിനായക് പറഞ്ഞതിൽ ഒരു വസ്തുതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് എന്തും പറയാം. എന്നാൽ അദ്ദേഹം പറയുന്നതിൽ യാതൊരു വസ്തുതയുമില്ല. ഞങ്ങളെല്ലാവരും ത്യാഗം ചെയ്തിട്ടുണ്ട്. ഏക്‌നാഥ് ഷിന്ദേയുടെ ഭരണത്തിന് കീഴിൽ എല്ലാ പ്രവർത്തനങ്ങളും നന്നായി നടക്കുന്നുണ്ട്. വിനായക് അങ്ങനെ പലതും പറയും.
എന്നാൽ ഞങ്ങളത് കാര്യമായെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂണിലാണ് ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം എം.എൽ.എമാർ ഉദ്ധവ് പക്ഷത്തിൽനിന്ന് വേർപിരിഞ്ഞ് ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചത്. ഇതോടെ ശിവസേന എൻ.സി.പി,കോൺഗ്രസ് സഖ്യത്തിന് ഭരണം നഷ്ടമാകുകയായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..