സി.വി.രാമൻപിള്ളയുടെ നൂറ്റിയൊന്നാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിക്കു മുന്നിലെ സി.വി. രാമൻപിള്ളയുടെ പ്രതിമയിൽ കൊച്ചുമകൾ സുശീല ബായി പുഷ്പാർച്ചന നടത്തുന്നു. ജോർജ് ഓണക്കൂർ, മധുസൂദനൻ നായർ തുടങ്ങിയവർ സമീപം.
തിരുവനന്തപുരം: പ്രതിനിമിഷം നവീകരിക്കപ്പെടുന്ന ജീവിതസത്യങ്ങളെ കഥയിലൂടെ ആവിഷ്‌കരിച്ച മഹാനായ എഴുത്തുകാരനും തന്റെകാലത്തെ എല്ലാ ആധുനികചിന്തകളെയും ദർശനങ്ങളെയും തൊട്ടറിഞ്ഞ് സ്വാംശീകരിച്ച വാചസ്പതിയുമായിരുന്നു സി.വി.യെന്ന് കവി വി.മധുസൂദനൻ നായർ.
സി.വി.രാമൻപിള്ളയുടെ നൂറ്റിയൊന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സി. വി.നാഷണൽ ഫൗണ്ടേഷനും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച സ്മരണാസമ്മേളനത്തിൽ സി.വി.സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മലയാളം നിലനിൽക്കുന്നതും മലയാളി നിലനിൽക്കുന്നതും മലയാളിയുടെ ജീവിതബോധം നിലനിൽക്കുന്നതും സി.വി.യെപ്പോലുള്ള മഹാസാഹിത്യകാരന്മാരുടെ അമരത്വത്തിലൂടെയാണെന്നും വി.മധുസൂദനൻനായർ പറഞ്ഞു.
സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭനയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. അന്യൂനമായ പ്രതിഭാവിശേഷത്താലും അനനുകരണീയമായ ഭാഷാ പ്രയോഗത്താലും അന്യാദൃശമായ കല്പനാശക്തിയാലും മലയാളത്തിലെ എക്കാലത്തെയും രാജശില്പിയാണ് സി.വി. എന്നും സി.വി.സാഹിത്യം അടഞ്ഞ വാതിലല്ലെന്നും ഡോ. ഓണക്കൂർ പറഞ്ഞു.
സി.വി. പ്രതിമയിൽ പുഷ്പാർച്ചനയോടെ തുടങ്ങിയ സമ്മേളനത്തിൽ ഡോ. പി.വേണുഗോപാലൻ, ആർ. നന്ദകുമാർ, ഗോപകുമാരൻ നായർ എന്നിവർ സംസാരിച്ചു. ഗിരീഷ് പുലിയൂർ, ഡോ. അന്നപൂർണാദേവി, ഡോ. ആര്യാംബിക, ഡോ. രഘുറാം, സ്കൂൾ വിദ്യാർഥിനി ചന്ദ്ര എന്നിവർ സി.വി.യുടെ ആഖ്യായികകളിലെ ഭാഗങ്ങൾ വായിച്ചു. മാർത്താണ്ഡവർമ നോവലിലെ സ്ഥലങ്ങളെ ക്കുറിച്ച് ശ്രീവരാഹം മാമ്പഴ ഗവണ്മെന്റ് യു.പി.സ്കൂൾ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടായിരുന്നു.
Content Highlights: cv ramanpillai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..