അറസ്റ്റിലായ ബിജു
കാഞ്ഞിരംകുളം : വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ മകനെ അറസ്റ്റ് ചെയ്തു. മദ്യപിക്കാൻ പണം നൽകാത്തതിനാൽ ക്രൂരമായി മർദിച്ചാണ് മകൻ അമ്മയെ കൊലപ്പെടുത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അവണാകുഴി പേരിങ്ങോട്ടുകോണം വരിക്കപ്ലാവിള വീട്ടിൽ ബിജു (40) വിനെയാണ് കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പത്മിനി എന്നുവിളിക്കുന്ന ലീല (65) യെയാണ് മൂത്തമകൻ മർദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടോടെയാണ് വീട്ടിനുള്ളിൽ ലീലയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ വീട്ടിനുള്ളിൽ മരിച്ചുകിടക്കുന്നതായി മകൻ തന്നെയാണ് മറ്റ് സഹോദരങ്ങളേയും സുഹൃത്തുക്കളേയും അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തതും ബിജുവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
മദ്യപിക്കാൻ പണം ആവശ്യപ്പെട്ടത് നൽകാത്തതിനാൽ അമ്മയെ മകൻ ദാരുണമായി മർദിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞിരുന്നു. അയൽവാസിയായ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ജയിലിലായിരുന്ന ബിജു കഴിഞ്ഞ 12-നാണ് ജാമ്യത്തിലിറങ്ങിയത്. അമ്മയാണ് മകനെ ജാമ്യത്തിൽ ഇറക്കിക്കൊണ്ടുവന്നത്. ബിജു വീട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ് ലീലയെ മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്.
നെയ്യാറ്റിൻകര എ.എസ്.പി. ടി.ഫാറാഷിന്റെ നേതൃത്വത്തിൽ കാഞ്ഞിരംകുളം എസ്.എച്ച്.ഒ. അജിചന്ദ്രൻ നായർ, സബ് ഇൻസ്പെക്ടർമാരായ എസ്.പി.സുജിത്, ആർ.ടൈറ്റസ്, എ.എസ്.ഐ. റോയി, സി.പി.ഒ.മാരായ വിമൽ രാജ്, വിനീത് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്.
Content Highlights: murder, tvm, son killed mother
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..