രേഖാചിത്രം: മാതൃഭൂമി
തിരുവനന്തപുരം : സ്കൂൾവിദ്യാർഥിയെ നട്ടുച്ചയ്ക്ക് ബസിൽനിന്ന് വഴിയിൽ ഇറക്കിവിട്ട് കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടറുടെ ക്രൂരത. ദേശീയപാത ബൈപ്പാസിൽ കുഴിവിളയിലെ സ്വകാര്യ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടിവന്നത്.
ടിക്കറ്റെടുക്കാൻ നൽകിയ 20 രൂപ നോട്ടിൽ കീറലുണ്ടെന്നുപറഞ്ഞാണ് ബസിൽനിന്ന് ഇറക്കിവിട്ടത്. എന്തുചെയ്യണമെന്നറിയാതെ വഴിവക്കിൽ നിന്ന കുട്ടിയെ മുക്കാൽ മണിക്കൂറിനു ശേഷം ഒരു ബൈക്ക് യാത്രക്കാരനാണ് വീടിനു സമീപം കൊണ്ടുവിട്ടത്.
പരീക്ഷ കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സ്കൂളിനു മുന്നിൽനിന്ന് വിദ്യാർഥി കിഴക്കേക്കോട്ടയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൽ കയറിയത്. വെൺപാലവട്ടം വേൾഡ് മാർക്കറ്റിനു മുന്നിലെത്തിയപ്പോഴാണ് വനിതാ കണ്ടക്ടർ ടിക്കറ്റ് ചോദിച്ചു വന്നത്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന 20 രൂപ നോട്ട് കൊടുത്തപ്പോൾ നോട്ട് കീറിയതാെണന്ന കാരണം പറഞ്ഞ് അപ്പോൾത്തന്നെ ബെല്ലടിച്ച് ബസ് നിർത്തി ഇറക്കിവിടുകയായിരുന്നു.
നീലനിറത്തിലുള്ള സിറ്റി ഷട്ടിൽ നടത്തുന്ന വലിയ ബസാണെന്നാണ് കുട്ടി പറയുന്നത്. ആറ്റിങ്ങൽ, കണിയാപുരം സിറ്റി ഡിപ്പോകളിൽനിന്ന് ഇത്തരം ബസുകൾ ബൈപ്പാസിലൂടെ സർവീസ് നടത്തുന്നുണ്ട്. പൊരിവെയിലത്ത് റോഡുവക്കിൽ നിന്ന കുട്ടിയെ ഒരു ഇരുചക്രവാഹനയാത്രികൻ ചാക്കയിൽ എത്തിച്ചു. ഇവിടെനിന്ന് കുട്ടി പാറ്റൂരിലെ വീട്ടിലേക്കു നടന്നുപോയി. കുട്ടിയുടെ അച്ഛൻ പാറ്റൂർ സ്വദേശി അനിൽ കുമാർ ഈ വിഷയം ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി.ക്കു പരാതി നൽകി. കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ടക്ടറെ തിരിച്ചറിഞ്ഞിട്ടില്ല.
Content Highlights: schoolboy who gave torn note toksrtc he was dropped from the bus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..