കാടുകയറുന്ന കാരാളി തോടിന്റെ ബണ്ട്
പാറശ്ശാല : അയിര, കുഴിഞ്ഞാൻവിള നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായ അയിര മുറിയത്തോട്ടം ബണ്ട് റോഡ് ഇനിയും യാഥാർഥ്യമായില്ല.
മുറിയത്തോട്ടത്തെ ഇരട്ടത്തോട് പാലവും തകർന്നതോടെ ഇരുചക്രവാഹനങ്ങൾവരെ സഞ്ചരിച്ചിരുന്ന കാരാളി തോട് ബണ്ടിനെ കാൽനടയാത്രക്കാർപോലും ഉപേക്ഷിച്ചു. ഇതോടെ ബണ്ട് റോഡ് പൂർണമായും കാടുകയറി.
പാറശ്ശാല മേഖലയെ അയിരയുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴിയാണ് കാരാളി തോടിന്റെ ബണ്ട് വഴിയുള്ള പാത. അയിര കുളത്തിനു സമീപത്തുനിന്ന് ആരംഭിച്ച് മുറിയത്തോട്ടത്ത് അവസാനിച്ചിരുന്ന പാത ബൈപ്പാസിലേക്കുള്ള എളുപ്പവഴികൂടിയാണ്. മുറിയത്തോട്ടം ഏലായിലേക്ക് കാരാളി ബണ്ട് വഴി റോഡ് നിർമിക്കാമെന്ന് ഓരോ തിരഞ്ഞെടുപ്പുകളിലും രാഷ്ട്രീയക്കാർ വാഗ്ദാനം നൽകുമെങ്കിലും അതു പാലിക്കപ്പെടാറില്ല.
മുറിയത്തോട്ടം ഏലായിലേക്ക് ഇപ്പോഴും തലച്ചുമടായി തന്നെയാണ് കർഷകർ സാധനങ്ങളെത്തിക്കുന്നത്. ഇതു കർഷകരുടെ ചെലവു വർധിക്കാനുമിടയാക്കുന്നു.
വലിയ ചെലവു കൂടാതെതന്നെ ഇതിനെ നല്ല റോഡാക്കി മാറ്റാമെന്നിരിക്കെ അധികൃതർ ഈ ആവശ്യത്തെ അവഗണിക്കുകയാണ്.
മുറിയത്തോട്ടത്തിൽനിന്നു തോട് ബണ്ട് വഴി കരമന കളിയിക്കാവിള പാതയിലെ പവതിയാൻവിള വരെ ബണ്ട് പാത നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..