• പാറശ്ശാല പഞ്ചായത്ത് ഓഫീസിലെത്തിയ വിജിലൻസ് സംഘം കെട്ടിടനിർമാണം സംബന്ധിച്ച രേഖകൾ പരിശോധിക്കുന്നു
പാറശ്ശാല : പാറശ്ശാല പഞ്ചായത്ത് പ്രദേശത്തെ അനധികൃത കെട്ടിടനിർമാണം സംബന്ധിച്ച പരാതിയെ ത്തുടർന്ന് പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി. പാറശ്ശാല ഗാന്ധിപാർക്കിനു സമീപം നിർമിച്ച മൂന്നുനിലക്കെട്ടിടത്തെ സംബന്ധിച്ചും പുത്തൻകട ചന്തയ്ക്കുസമീപത്തായി നടത്തിയ നിർമാണപ്രവർത്തനം സംബന്ധിച്ച പരാതിയിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടുകൂടി പഞ്ചായത്ത് ഓഫീസിലെത്തിയ വിജിലൻസ് സംഘം കെട്ടിടങ്ങൾക്ക് നമ്പർ അനുവദിച്ചുനൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചു. പഞ്ചായത്ത് മേഖല കേന്ദ്രീകരിച്ച് കെട്ടിടനിർമാണ ചട്ടങ്ങൾ പാലിക്കാതെ നടത്തിയ നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച് വിജിലൻസിന് ലഭിച്ച പരാതിയെ ത്തുടർന്നാണ് പരിശോധന നടത്തിയത്.
പതിനൊന്നു മണിക്ക് ആരംഭിച്ച പരിശോധന വൈകീട്ട് നാലുമണിവരെ നീണ്ടു. വിജിലൻസ് നടത്തിയ പരിശോധനയിൽ യാതൊരു അനുമതിയുമില്ലാതെയാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതികൾ ഉയർന്നതിനെത്തുടർന്ന് ഈ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയതിന്റെ രേഖകളും വിജിലൻസ് സംഘം കണ്ടെത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടും പഞ്ചായത്ത് അധികൃതർ നടപടികൾ നോട്ടീസിൽമാത്രം അവസാനിപ്പിച്ചതായാണ് വിജിലൻസ് കണ്ടെത്തിയത്.
പഞ്ചായത്ത് ഓഫീസിലെ രേഖകൾ പരിശോധിച്ച സംഘം തുടർന്ന് പരാതി ഉയർന്ന നിർമാണ പ്രവർത്തനങ്ങൾ നേരിട്ടു കണ്ടു. വരുംദിവസങ്ങളിലും ഇതുസംബന്ധിച്ച് കൂടുതൽ പരിശോധനകളുണ്ടാകുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..