പാറശ്ശാല : കുളത്തൂർ ഫണമുഖത്തു ദേവീക്ഷേത്രത്തിലെ കുംഭഭരണി തൂക്കമഹോത്സവത്തിന് വ്യാഴാഴ്ച കൊടിയേറും. രാവിലെ കൊടിമരം മുറിക്കൽ, ഘോഷയാത്ര, സമൂഹ പൊങ്കാല, അന്നദാനം, സന്ധ്യാ ദീപാരാധന എന്നിവയ്ക്ക് ശേഷം രാത്രി 8.30-നും 9.15-നും ഇടയ്ക്കുള്ള കന്നിരാശിയിൽ തൃക്കൊടിയേറ്റ് നടത്തും.
വാദ്യകലാനിധി ക്ഷേത്രകലാപീഠം ഡോ. അനിൽ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും തുടർന്ന് ഒൻപതിന് എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. പത്തുദിവസത്തെ ഉത്സവപരിപാടികൾ 25-ന് നടക്കുന്ന ഇരട്ടവില്ലിലെ നേർച്ചത്തൂക്കത്തോടുകൂടി അവസാനിക്കും. ക്ഷേത്ര ചുവരുകളിൽ സ്ഥാപിച്ചിട്ടുള്ള അൻപത്തിയൊന്ന് അക്ഷരദേവതകളെ പുതുക്കി മിഴിവേകുന്ന ജോലികൾ പൂർത്തിയായിട്ടുണ്ട്. കൃഷ്ണശിലയിലും നിലമ്പൂരിൽ നിന്നുമെത്തിച്ച തേക്ക് തടിയിലുമായാണ് ക്ഷേത്രം പുനർനിർമിച്ചിരിക്കുന്നത്. തേക്കിൽതടിയിൽ തീർത്ത അക്ഷരദേവതകളുടെ ദാരുശില്പങ്ങൾ അതീവ കൃത്യതയോടുകൂടി പുതുക്കി മിഴിവേകിയത് തൃശ്ശൂരിലെ പേരാമ്പ്ര പുത്തൂർകാവിലെ ശില്പി എ.എൻ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
കേരളത്തിലെ ക്ഷേത്രങ്ങളിൽ അത്യപൂർവമായി മാത്രം കാണുന്ന 51 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യുന്ന അക്ഷരദേവതകളുടെ ശില്പങ്ങൾ ഇവിടത്തെ പ്രത്യേകതയാണ്. തൂക്കദിവസം നെയ്യാറ്റിൻകര, പാറശ്ശാല, പൂവാർ ഡിപ്പോകളിൽനിന്നു പ്രത്യേക ബസ് സർവീസ് ഉണ്ടായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..