പൊഴിക്കരയിലെ അനധികൃത ബോട്ടിങ്ങിനെതിരേ നടപടിയുമായി പോലീസ്


1 min read
Read later
Print
Share

പ്രതിഷേധവുമായി ഒരുവിഭാഗം ബോട്ടുടമകൾ

പാറശ്ശാല : പൊഴിക്കരയിൽ ബോട്ടിങ്ങിന് സഞ്ചാരികളിൽനിന്ന് അമിത തുക ഈടാക്കുന്നതായുള്ള പരാതിയെ തുടർന്ന് നടപടി കർശനമാക്കിയ പോലീസിനെതിരേ ഒരു വിഭാഗം ബോട്ടുടമകൾ രംഗത്ത്.

ബോട്ടിങ്ങിനായി എത്തിയ ഉത്തരേന്ത്യൻ സഞ്ചാരിയിൽ നിന്ന് ഒരു മണിക്കൂർ ബോട്ടിങ്ങിനായി പതിനായിരം രൂപ വാങ്ങിയതിനെ തുടർന്നാണ് പരാതികൾ ഉയർന്നത്. രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ബോട്ടിങ് സംഘങ്ങൾക്ക് പുറമെ യാതൊരു രജിസ്‌ട്രേഷനുമില്ലാതെ തീരത്തോട് ചേർന്ന് അനധികൃതമായി ബോട്ടിങ് നടത്തുന്ന സംഘങ്ങളാണ് സഞ്ചാരികളിൽനിന്ന് അമിത തുക ഈടാക്കിയത്.

ഇതിനെ തുടർന്ന് പൊഴിയൂർ പോലീസ് ബോട്ടിങ് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ ബോട്ട് ഓടിച്ച നാലുപേരെ പോലീസ് പിടികൂടി പിഴ ഈടാക്കി. ഇതുകൂടാതെ സുരക്ഷാ ജാക്കറ്റുകൾ നൽകാതെ ബോട്ടിങ് നടത്തിയതും പോലീസ് കണ്ടെത്തി പിഴയീടാക്കി. പൊഴിയൂർ, പൂവാർ പോലീസ്‌ സംയുക്തമായി പൊഴിക്കരയിൽ ബോട്ടിങ്ങിന്റെ അംഗീകരിച്ച നിരക്കുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ പൊഴിക്കരക്ക് സമീപത്തായി സ്ഥാപിച്ചിരുന്നു. എന്നാൽ അമിത നിരക്ക് ഈടാക്കുന്ന ബോട്ടുകൾ യാത്രക്കാരെ ബോർഡുകൾക്ക് സമീപത്ത് ഇറക്കാതെ മറ്റിടങ്ങളിലാണ് കൊണ്ടിറക്കുന്നതെന്ന് ആരോപണമുണ്ട്.

ബോട്ടിങ് നടത്തുന്ന സ്ഥലങ്ങളിൽ പരിശോധനക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുകയും അസഭ്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ച പൊഴിയൂർ പോലീസ് ഒരാൾക്കെതിരേ കേസെടുത്തതിന് പിന്നാലെയാണ് ഒരു സംഘം ബോട്ടുടമകൾ പോലീസിനെതിരേ പുതിയ സംഘടന രൂപവത്കരിച്ച് രംഗത്തെത്തിയിട്ടുള്ളത്.

എന്നാൽ പോലീസ് നടത്തി വരുന്ന പരിശോധനകളോട് രജിസ്റ്റർ ചെയ്ത ബോട്ടുടമകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..