Caption
പാറശ്ശാല : ജില്ലയുടെ കാർഷിക ഗ്രാമമായ ചെങ്കൽ പഞ്ചായത്തിലെ തോട്ടിൻകരയിൽ അനധികൃതമായി കൃഷിഭൂമി നികത്തിയ സംഭവത്തിൽ പതിനഞ്ചു ദിവസത്തിനുള്ളിൽ പൂർവസ്ഥിതി പുനഃസ്ഥാപിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്.
പൂർവസ്ഥിതി പുനഃസ്ഥാപിച്ചശേഷം റിപ്പോർട്ട് നൽകാൻ സബ് കളക്ടറെ ചുമതലപ്പെടുത്തി.
തോട്ടിൻകരയിൽ തണ്ണീർത്തടം നികത്തുന്നതു സംബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് കളക്ടർ ഉത്തരവിട്ടത്. ഇക്കഴിഞ്ഞ നവംബർ മുതലാണ് തോട്ടിൻകര ഏലായിൽ സി.എസ്.ഐ. പള്ളിക്ക് പിൻവശത്തായി കൃഷിഭൂമി വിലയ്ക്കുവാങ്ങി പുറത്തുനിന്ന് മണ്ണെത്തിച്ച് നികത്താനുള്ള നീക്കങ്ങൾ തുടങ്ങിയത്.
ചട്ടങ്ങൾ പാലിക്കാതെ നികത്തിയ വയലിലെ മണ്ണ് ഭൂവുടമ സ്വന്തം ചെലവിൽ നീക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
കർഷകസമൂഹത്തിന്റെ വിജയം
തോട്ടിൻകരയിൽ വയൽ നികത്താനുള്ള നീക്കം തടഞ്ഞ കളക്ടറുടെ ഉത്തരവ് പ്രദേശത്തെ കർഷകസമൂഹത്തിന്റെ പോരാട്ടത്തിന്റെ വിജയമാണെന്ന് കർഷകർ പ്രതികരിച്ചു. തോട്ടിൻകര ഏലായിലെ കൃഷി പൂർണമായും നിലയ്ക്കുന്ന സാഹചര്യമാണ് റവന്യൂ അധികൃതരുടെ ഇടപെടലിനെത്തുടർന്ന് ഇല്ലാതാകുന്നത്.
ചെങ്കൽ പഞ്ചായത്തിൽ പച്ചക്കറി, ചീര, വാഴ എന്നിവ വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന പ്രധാനപ്പെട്ട ഏലായാണ് തോട്ടിൻകര ഏലാ. ഇവിടെ ആദ്യഘട്ടത്തിൽത്തന്നെ നികത്തൽ തുടങ്ങിയതിനു പിന്നാലെ കർഷകർ സംഘടിച്ചെത്തി വസ്തുവുടമയെ നേരിൽക്കണ്ട് നികത്തൽ പ്രദേശത്തെ കൃഷിയെ ബാധിക്കുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ ഭൂവുടമ വയൽ നികത്തലുമായി മുന്നോട്ടുപോവുകയായിരുന്നു. തുടർന്ന് കർഷകർ റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ നേരിൽക്കണ്ട് പരാതി ഉന്നയിക്കുകയായിരുന്നു.
നെയ്യാറ്റിൻകര താലൂക്കിൽ ഇക്കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ആദ്യമായാണ് നികത്തിയ വയൽ പുനഃസ്ഥാപിക്കാനുള്ള നടപടിയുണ്ടാകുന്നതെന്ന് കർഷകർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..