• പാറശ്ശാല ടൗൺ മേഖലയിൽ ഒരാഴ്ചയായി വിഹരിക്കുന്ന കുരങ്ങ്
പാറശ്ശാല : പാറശ്ശാല ടൗൺ മേഖലയിൽ വർധിച്ചുവരുന്ന വാനരക്കൂട്ടം നാട്ടുകാർക്ക് തലവേദനയാവുന്നു. കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് ശല്യം രൂക്ഷമായത്.
പകൽ വീടുകൾക്ക് മുകളിലെത്തുന്ന കുരങ്ങുകൾ തുണികൾ വലിച്ചെടുത്ത് നശിപ്പിക്കുകയും വീടുകൾക്കുള്ളിൽക്കയറി സാധനങ്ങൾ കൈക്കലാക്കുകയും ചെയ്യുകയാണ്. വീടുകൾക്ക് മുകളിലുള്ള കുടിവെള്ളസംഭരണികൾ തുറന്ന് അതിലിറങ്ങി വെള്ളം മലിനമാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ തെങ്ങുകളിൽക്കയറി കരിക്കുകൾ നശിപ്പിക്കുക, മാവുകളിൽനിന്ന് മാങ്ങകൾ പറിച്ചെടുത്ത് നശിപ്പിക്കുക തുടങ്ങിയവയും രൂക്ഷമാണ്.
പ്രദേശവാസികൾ സംഘടിച്ച് കുരങ്ങുകളെ തുരത്തിയെങ്കിലും മണിക്കൂറുകൾക്കകം ഇവ മടങ്ങിയെത്തി വീണ്ടും ആക്രമണം തുടരുകയാണ്. ടൗൺ മേഖലയ്ക്കുപുറമേ മുറിയത്തോട്ടം, പവതിയാൻവിള, കുഴിഞ്ഞാൻവിള തുടങ്ങിയ പ്രദേശങ്ങളിലും കുരങ്ങുകളുടെ ശല്യം നേരിടുന്നുണ്ട്. ഗ്രാമീണ മേഖലകളിൽ വയലുകളിൽ കൃഷിചെയ്തിട്ടുള്ള വെള്ളരി, വാഴ എന്നിവയ്ക്കുനേരേയാണ് ഇവയുടെ ശല്യംരൂക്ഷം. വാഴക്കുലകളിൽ വിളഞ്ഞവ നോക്കി മാത്രം നശിപ്പിക്കുന്നതാണ് രീതി.
വേനൽക്കാലങ്ങളിൽ തമിഴ്‌നാട്ടിലെ കാടുകളിൽനിന്ന് റോഡിലിറങ്ങുന്ന കുരങ്ങുകൾ നിർത്തിയിട്ടിരിക്കുന്ന പച്ചക്കറി വാഹനങ്ങളിൽ കയറിയാണ് പാറശ്ശാല മേഖലകളിലെത്തുന്നത്. തമിഴ്‌നാട്ടിൽനിന്നുള്ള ലോറികളിലെ ഡ്രൈവർമാർ രാവിലെ ഭക്ഷണം കഴിക്കുന്നതിനായി അതിർത്തി പ്രദേശത്ത് നിർത്തുമ്പോൾ വാഹനങ്ങളിൽനിന്നു ചാടുന്നവരാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..