പാറശ്ശാല : വേനൽ കടുത്തതോടെ ഗ്രാമീണമേഖലകളിൽ കുടിവെള്ളത്തിനും കാർഷികാവശ്യത്തിനും വെള്ളത്തിന് കടുത്ത ദൗർലഭ്യം അനുഭവപ്പെടുന്നു. നെയ്യാർ ഇടതുകര കനാൽവഴി കനാലിന്റെ പകുതി പ്രദേശത്തുപോലും വെള്ളമെത്താതായതോടെ കാർഷികാവശ്യത്തിന് വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് അതിർത്തി പ്രദേശത്തെ കർഷകർ. കനാൽ ജലത്തിന്റെ ലഭ്യത കുറയുമ്പോഴും കനാലുകളിലെ കൈയേറ്റങ്ങൾക്കെതിരേ നടപടി സ്വീകരിക്കാതെ ഇറിഗേഷൻ അധികൃതർ കൈയേറ്റക്കാർക്ക് അനുകൂല നിലപാട് സ്വീകരിക്കുകയാണെന്ന ആരോപണം ശക്തമാകുകയാണ്.
നെയ്യാർ ഇടതുകര കനാലിന്റെ പാറശ്ശാല സെക്‌ഷൻ മേഖലയിലാണ് വലിയതോതിലുള്ള കനാൽ കൈയേറ്റങ്ങളുണ്ടായത്. ചെറു കാനകളും കൈക്കനാലുകൾക്കും പുറമേ സബ് കനാലുകൾവരെ മണ്ണിട്ടു നികത്തിയതാണ് പലയിടങ്ങളിലും കനാൽജലം എത്തുന്നതിനുള്ള തടസ്സം. വേനൽക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് തീരത്തോടു ചേർന്നുകിടക്കുന്ന പൊഴിയൂർ പഴവഞ്ചോല മേഖല.
ഇവിടെ വേനൽക്കാലത്തെ കുടിവെള്ളക്ഷാമം പരിഹരിച്ചിരുന്നത് നെയ്യാർ ഇടതുകര കനാലിൽ നിന്നുള്ള ജലമായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ജനുവരിയിൽ പഴവഞ്ചോല മേഖലയിൽ കനാൽ നികത്തിയതോടെ പ്രദേശത്തേക്കു കനാൽ ജലമെത്തുന്നില്ല. ഇതിനു പുറമേ കഴിഞ്ഞ രണ്ടു മാസക്കാലത്തിനിടയിൽ പാറശ്ശാല സെക്‌ഷനു കീഴിൽ സ്വകാര്യ ഭൂമിയിലേക്കു വഴിനിർമിക്കുന്നതിനായി ഭൂമാഫിയകളുടെ നേതൃത്വത്തിൽ നിരവധിയിടങ്ങളിൽ കനാൽ നികത്തുകയും കനാലിന്റെ വീതി നഷ്ടമാകുന്നതരത്തിൽ കനാലിലേക്ക് കല്ലുകെട്ടി ഒഴുക്ക് തടസ്സപ്പെടുന്നരീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുമുണ്ട്.
കാരോട്, കുളത്തൂർ, ചെങ്കൽ പഞ്ചായത്തുകളിലാണ് കനാലുകളിൽ ജലമെത്താത്ത സ്ഥിതിയുള്ളത്. കാരോട് പഞ്ചായത്തിൽ കനാൽജലമെത്തിയിട്ട് രണ്ടു മാസത്തോളമായതിനെത്തുടർന്ന് കർഷകർ പാറശ്ശാലയിലെ ഇറിഗേഷൻ വകുപ്പ് ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിനെത്തുടർന്ന് മറ്റു കനാലുകൾ അടച്ച് വെള്ളം കാരോട് മേഖലയിലേക്ക് ഒഴുക്കിയെങ്കിലും പലയിടങ്ങളിലും ഇപ്പോഴും ജലമെത്തിയിട്ടില്ല.
കാരോട് പഞ്ചായത്തിലെ അമ്പിലിക്കോണം വരെയാണ് ബുധനാഴ്ച വൈകീട്ടുവരെ കനാൽ ജലമെത്തിച്ചേർന്നത്. ചെങ്കൽ പഞ്ചായത്തിലെ പല മേഖലകളിലും ഇതുവരെ ഈ വേനൽക്കാലത്ത് കനാൽജലം എത്തിയിട്ടില്ലെന്ന് കർഷകർ പരാതിപ്പെടുന്നുണ്ട്. കനാൽ സൗകര്യമില്ലാത്ത പല സ്ഥലങ്ങളിലും കനാൽവഴിയെത്തുന്ന വെള്ളം തോടുകൾവഴി കൃഷിയിടങ്ങളിലേക്ക് എത്തിക്കുകയാണ് കർഷകർ ചെയ്യുന്നത്. എന്നാൽ, കനാലുകളിൽ വെള്ളം പൂർണമായുമെത്താത്തതുമൂലം ഇത്തരം പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുവാൻ കർഷകർക്കാവുന്നില്ല.
പൊഴിയൂർ പഴവഞ്ചോല, ചെങ്കൽ കോടങ്കര എന്നീ സ്ഥലങ്ങളിൽ വൻതോതിലുണ്ടായ കനാൽ കൈയേറ്റം കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ഒഴിപ്പിക്കുവാൻ ഇറിഗേഷൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഭൂമാഫിയയുടെ ഇടപെടലാണ് ഇറിഗേഷൻ വകുപ്പിന്റെ മെല്ലെപ്പോക്കിനു പിന്നിലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..