കുറുങ്കൂട്ടി മോട്ടോർവാഹന വകുപ്പ് ചെക്‌പോസ്റ്റിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു
പാറശ്ശാല : പാറശ്ശാലയ്ക്കു സമീപം കുറുങ്കൂട്ടിയിലെ മോട്ടോർവാഹന വകുപ്പിന്റെ ചെക്‌പോസ്റ്റിൽ വിജിലൻസ് പരിശോധന. ആറു മണിക്കൂറോളം നീണ്ട പരിശോധനയിൽ വാഹനങ്ങളുടെ ഡ്രൈവർമാർ ചെക്‌പോസ്റ്റ് ജീവനക്കാർക്കു കൈക്കൂലി നൽകുന്നതിനായി കൊണ്ടുവന്നതെന്ന് സംശയിക്കുന്ന 2,200 രൂപ കണ്ടെത്തി.
ബസുകളിൽ അനുവദനീയമായതിൽ കൂടുതൽ സീറ്റുകൾ ഘടിപ്പിച്ചെത്തിയ തമിഴ്‌നാട്ടിൽനിന്നുള്ള ആറു വാഹനങ്ങളിൽനിന്ന് മുപ്പതിനായിരം രൂപ പിഴ വിജിലൻസ് സംഘം ഈടാക്കിപ്പിച്ചു.
വിജിലൻസ് പരിശോധന മാധ്യമപ്രവർത്തകർ ചിത്രീകരിക്കുന്നത് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തടയുകയും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് വിജിലൻസ് സി.ഐ. കെ.വി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം കുറുങ്കൂട്ടിയിലെ ആർ.ടി.ഒ. ചെക്‌പോസ്റ്റിൽ പരിശോധനയ്‌ക്കെത്തിയത്.
ഇവരുടെ പരിശോധനയ്ക്കിടയിൽ അതിർത്തി കടക്കുന്നതിനായി തമിഴ്‌നാട്ടിൽ നിന്നെത്തിയ ബസുകളിലെ ഡ്രൈവർമാർ വാഹനങ്ങളുടെ രേഖയോടൊപ്പം കൊണ്ടുവന്ന പണം വിജിലൻസ് സംഘം പിടികൂടി. തുടർന്ന് അതിർത്തി കടന്നെത്തിയ ഇത്തരം വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ വിജിലൻസ് കണ്ടെത്തി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുന്നത് ഒഴിവാക്കുന്നതിനായാണ് പണം നൽകുന്നതെന്ന് ബസ് ഡ്രൈവർമാർ വിജിലൻസ് ഉദ്യോഗസ്ഥരോടു പറഞ്ഞു. ഉച്ചയ്‌ക്ക് ഒന്നരവരെ പരിശോധനകൾ നീണ്ടു.
ചിത്രീകരിക്കുന്നതു തടയാൻ ശ്രമം
കുറുങ്കൂട്ടി ചെക്‌പോസ്റ്റിൽ വിജിലൻസ് സംഘത്തിന്റെ പരിശോധന ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്കു നേരേ എ.എം.വി.യുടെ ഭീഷണിയും ചിത്രീകരണം തടയാനുള്ള ശ്രമവും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.വിജയനാണ് പരിശോധന ചിത്രീകരിക്കുന്നതു തടയാൻ ശ്രമിച്ചത്. പരിശോധനാ രംഗങ്ങൾ ചിത്രീകരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഓടിയെത്തി തടയുകയും ക്യാമറ തട്ടിപ്പറിക്കാൻ ശ്രമിക്കുകയുമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..