നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു
നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടെ മൂന്നുവർഷത്തിനുള്ളിൽ പുതിയ കെട്ടിടസമുച്ചയം നിർമിക്കുമെന്ന് മന്ത്രി വീണാ ജോർജ്.
ജില്ലാ ആശുപത്രിക്ക് അനുവദിച്ച പുതിയ ഐ.സി.യു. വെന്റിലേറ്റർ ആംബുലൻസ്, നവീകരിച്ച ഒ.പി. കൗണ്ടർ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്ഥലക്കുറവാണ് പുതിയ കെട്ടിടം നിർമിക്കാനുള്ള പരിമിതി. പുതിയ കെട്ടിടത്തിനാവശ്യമായ ഫണ്ട് കിഫ്ബി വഴി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായി. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സന്നദ്ധസംഘടനാ പ്രതിനിധികൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.
മന്ത്രി ജി.ആർ.അനിലിന്റെ ഫണ്ടിൽനിന്ന് 38 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ഐ.സി.യു. വെന്റിലേറ്റർ ഉൾപ്പെടെയുള്ള ആംബുലൻസ്, ജില്ലാപ്പഞ്ചായത്ത് ഒരു കോടി രൂപ വിനിയോഗിച്ച് വാങ്ങിയ നേത്രരോഗ കീഹോൾ സർജറി ഉപകരണങ്ങൾ, കാൻസർരോഗ നിർണയ ടെസ്റ്റുകൾ, തൈറോയിഡ് ടെസ്റ്റുകൾ തുടങ്ങിയവ നടത്തുന്നതിനുള്ള ഹോർമോൺ അനലൈസർ മെഷീൻ, നവീകരിച്ച ഒ.പി. കൗണ്ടർ എന്നിവയാണ് പുതുതായി തുടങ്ങിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..