Caption
പൂവാർ : നിർമാണം പൂർത്തിയാക്കി ഒരുവർഷം പിന്നിട്ടിട്ടും ഇനിയും തുറക്കാതെ പുത്തൻകട ചന്ത. ഇതോടെ റോഡുവക്കിലാണ് ചന്തയുടെ പ്രവർത്തനം. പലപ്പോഴും കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്ന ജനങ്ങളും റോഡിന്റെ വശം നിറയുന്നത് അപകടഭീഷണി വർധിപ്പിക്കുകയാണ്.
തിരുപുറം ഗ്രാമപ്പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ പുത്തൻകട ചന്തയാണ് റോഡുവക്കിൽ പ്രവർത്തിക്കുന്നത്.
ചന്ത പ്രവർത്തനം തുടങ്ങാത്തതിനാൽ പുതിയ കെട്ടിടങ്ങൾ സമൂഹവിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്. 20 ലക്ഷം രൂപ മുടക്കിയാണ് ജില്ലാപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുത്തൻകട ചന്ത നവീകരിച്ചത്. ഇവിടെ ഇരുപതോളം കടമുറികൾ, മത്സ്യവിൽപ്പനയ്ക്കായി പ്രത്യേകം സജ്ജീകരണങ്ങൾ, മറ്റു കച്ചവടക്കാർക്കുള്ള സൗകര്യങ്ങൾ ഉൾപ്പെടെയാണ് നിർമാണം പൂർത്തിയാക്കിയത്. ചന്തയിൽ എത്തുന്നവർക്കായി ശൗചാലയമുൾപ്പെടെയുണ്ട്. എന്നാലിതുവരെ ചന്തയിലേക്ക് കച്ചവടക്കാർ മാറാൻ തയ്യാറാകുന്നില്ല.
ചന്ത ഉള്ളിലായതിനാൽ ഉപഭോക്താക്കൾ കയറില്ലെന്നാണ് കച്ചവടക്കാരുടെ വാദം. എന്നാൽ, ലക്ഷങ്ങൾ മുടക്കി നവീകരിച്ച ചന്തയിലേക്ക് കച്ചവടക്കാരെ മാറ്റാൻ അധികൃതരും തയ്യാറായിട്ടില്ല.
ചന്തയുടെ വശത്തുകൂടെ ഉള്ളിൽക്കയറണമെന്ന നിർമാണത്തിലെ പോരായ്മയാണ് കച്ചവടക്കാർ ഉയർത്തുന്നത്. ഇതാണ് ചന്തയുടെ പ്രവർത്തനം തുടങ്ങാനുള്ള തടസ്സം. തിരുപുറം പഞ്ചായത്തിലെ പ്രധാന ചന്തയാണ് പുത്തൻകട ചന്ത. ഒരുകാലത്ത് പ്രദേശത്തെ നൂറുകണക്കിനാളുകൾ ചന്തയിലെത്തുമായിരുന്നു. പൂവാർ, ചെങ്കൽ വ്ളാത്താങ്കര പ്രദേശത്തെ ജനങ്ങൾ സാധനങ്ങൾ വിൽക്കാനും വാങ്ങാനും ആശ്രയിച്ചിരുന്ന പ്രധാന വ്യാപാരകേന്ദ്രമായിരുന്നിത്. അതിനാൽ റോഡുവക്കിൽനിന്നു നിർമാണം പൂർത്തിയാക്കിയ ഇടത്തേക്ക് ചന്ത മാറ്റണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..