പെരിയ : തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി പുല്ലൂർ തേക്കത്തില്ലത്തെ വിഷ്ണു തേക്കത്തില്ലത്തായരെ തിരഞ്ഞെടുത്തു.
പരമ്പരാഗതമായി ബ്രഹ്മശ്രീ പുല്ലൂർ യോഗസഭയിലെ 29 ഇല്ലങ്ങളിലെ ബ്രാഹ്മണരെയും കർണാടകയിലെ കൊക്കട ഗ്രാമക്കാരായ തുളു ബ്രാഹ്മണരെയുമാണ് ഇവിടെ പഞ്ചഗവ്യത്ത് നമ്പി, പെരിയനമ്പി ചുമതലകൾക്കായി തിരഞ്ഞെടുക്കുന്നത്. തിരുവിതാംകൂർ രാജവംശം കല്പിച്ച് നൽകിയ അവകാശം നൂറ്റാണ്ടുകളായി പുല്ലൂർ യോഗസഭ പാലിച്ചുപോരുന്നുണ്ട്. മൂന്നുവർഷത്തേക്കാണ് പെരിയ നമ്പിയായി തിരഞ്ഞെടുക്കാറുള്ളത്.
കഴിഞ്ഞ തവണ പെരിയ നമ്പിയായി ചുമതല വഹിച്ച പുല്ലൂർ യോഗസഭയിലെ വരക്കാട്ടില്ലത്ത് വിഷ്ണു പ്രകാശൻ കാലാവധി പൂർത്തിയായി ഒഴിയുന്ന മുറയ്ക്കാണ് അൻപത്തിയഞ്ചുകാരനായ വിഷ്ണു തേക്കത്തില്ലത്തായർ ചുമതലയേൽക്കുന്നത്. ആചാരമേൽക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തന്ത്രി സതീശൻ നമ്പൂതിരിപ്പാടിനെ കണ്ട് ആശീർവാദം വാങ്ങി. ജൂൺ രണ്ടാം വാരത്തിലാണ് വിഷ്ണു തേക്കത്തില്ലത്തായർ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി ചുമതലയേൽക്കുന്നത്. 15 വർഷക്കാലമായി അദ്ദേഹം പുല്ലൂർ വിഷ്ണുമൂർത്തിക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..