കേന്ദ്രമന്ത്രി വി.മുരളീധരൻ, മീനാക്ഷിയുടെ വീട്ടിലെത്തി അച്ഛനമ്മമാരുമായി സംസാരിക്കുന്നു
ആറ്റിങ്ങൽ : തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ സംശയങ്ങൾ സർക്കാർ ദൂരീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.
അന്തരിച്ച വിദ്യാർഥിനിയുടെ വീട് തിങ്കളാഴ്ച സന്ദർശിച്ച മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സർക്കാരാശുപത്രികളിൽ പരിശോധനകളുടെ പേരിൽ പാവപ്പെട്ടവരെ പിഴിയുകയാണ്.
കേരളത്തിലെ പൊതുജനാരോഗ്യരംഗം ഇന്ത്യയിലേറ്റവും നല്ലതാണെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയുള്ള സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജാശുപത്രിയിൽ പാവപ്പെട്ടവർക്ക് ഇങ്ങനെയാണ് പരിചരണം ലഭിക്കുന്നതെങ്കിൽ സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
മുദാക്കൽ പൊയ്കമുക്ക് പാറയടി പിരപ്പൻകോട്ടുകോണം വാറുവിള പുത്തൻവീട്ടിൽ ലാലു-ഉഷ ദമ്പതിമാരുടെ മൂത്തമകൾ മീനാക്ഷിയാണ് (18) ശനിയാഴ്ച വൈകീട്ട് 4.30 ഓടെ മരണപ്പെട്ടത്.
11 ദിവസം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന മീനാക്ഷിയെ ശനിയാഴ്ച വൈകീട്ട് ഡിസ്ചാർജ്ജ് ചെയ്തു. വീട്ടിലേക്ക് പോകുന്നതിനിടെ ഉള്ളൂരെത്തിയപ്പോഴേയ്ക്കും ഛർദ്ദിച്ച് കുഴഞ്ഞുവീണു.
ഉടൻതന്നെ മെഡിക്കൽ കോളേജാശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും അല്പസമയത്തിനകം കുട്ടി മരിച്ചു.
ചികിത്സപ്പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ പരാതി നല്കിയതിനെത്തുടർന്ന് ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് ഇൻസ്‌പെക്ടർ തൻസീം അബ്ദുൽസമദ് അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..