പ്രതീകാത്മകചിത്രം| Photo: REUTERS
തിരുവനന്തപുരം : ടിക്കറ്റ് റദ്ദാക്കിയിട്ടും യാത്രക്കാരന് വിമാനടിക്കറ്റിന്റെ തുക തിരികെ നൽകാൻ എയർ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് പരാതി. പട്ടം മുറിഞ്ഞപാലം സ്വദേശിയും കൊളീജിയറ്റ് എഡ്യൂക്കേഷനിൽ ഉദ്യോഗസ്ഥനുമായ ജെ. കൃഷ്ണകുമാറാണ് പരാതിയുമായി രംഗത്തെത്തിയത്.
സെപ്റ്റംബർ 7-ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി ഏപ്രിൽ 5-നാണ് കൃഷ്ണകുമാർ ‘ഈസ് മൈ ട്രിപ്പ്, മൊബൈൽ ആപ്പ് വഴി ഇക്കോണമി ക്ലാസിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. വിമാനം പുറപ്പെടുന്ന സമയം 6.20 എന്നാണ് അറിയിച്ചിരുന്നത്. ഏപ്രിൽ 22-ന് ടിക്കറ്റ് ബിസിനസ് ക്ലാസിലേക്കു മാറ്റിയിരുന്നു. ഇതിനായി 25,102 രൂപ എയർ ഇന്ത്യ ഓഫീസിൽ നേരിട്ട് അടച്ചു. എന്നാൽ, പിന്നീട് വിമാനം പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്തിയതോടെ കൃഷ്ണകുമാർ ടിക്കറ്റ് റദ്ദാക്കി. തുടർന്ന് ടിക്കറ്റിന്റെ തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് എയർ ഇന്ത്യ അധികൃതരെ സമീപിച്ചു. 21 പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ തുക തിരികെ അക്കൗണ്ടിൽ എത്തുമെന്ന അറിയിപ്പും ലഭിച്ചു.
ഇതിനായി മൊബൈൽ ആപ്പ് കമ്പനിയെ സമീപിച്ചപ്പോൾ, എയർ ഇന്ത്യ ഇക്കാര്യത്തിൽ നിർദേശം നൽകിയാലേ തുക തിരികെ നൽകാനാകൂവെന്നാണ് അവർ അറിയിച്ചത്. ഇക്കാര്യത്തിൽ പല തവണ പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് കൃഷ്ണകുമാർ പറയുന്നു. എയർ ഇന്ത്യ അധികൃതരുടെ സമീപനത്തിനെതിരേ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കൃഷ്ണകുമാർ.
Content Highlights: thiruvananthapuram air india ticket refund complaint
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..