കാഞ്ഞാണി കുരിശുപള്ളി ഭാഗത്തെ തകർന്ന റോഡും വെള്ളക്കെട്ടും
കാഞ്ഞാണി : ടൗണിൽനിന്ന് കാഞ്ഞാണി കുരിശുപള്ളി വരെയുള്ള ഭാഗത്ത് റോഡ് തകർന്ന് അപകടക്കെണിയായി. റോഡ് തകർന്നുണ്ടായ വലിയ കുഴികൾ ഇരുചക്രവാഹനയാത്രക്കാർക്കും കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കും അപകടക്കെണിയാവുന്നു.
ഗുരുവായൂരിനെയും തൃപ്രയാറിനെയും പെരിങ്ങോട്ടുകര കാനാടി മഠങ്ങളെയും ബന്ധിപ്പിക്കുന്ന തീർഥാടന ടൂറിസവുമായി ബന്ധപ്പെട്ട തിരക്കേറിയ റോഡാണ് തകർന്നത്. ഇവിടെ അപകടത്തിൽപ്പെടുന്നതിൽ ഏറെയും സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുചക്രവാഹനയാത്രക്കാരാണ്. മഴ പെയ്തതോടെ, തകർന്ന് കിടന്നിരുന്ന റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു.
കാഞ്ഞാണിയിലെ ബാങ്കുകളെല്ലാം ഈ റോഡിലാണ് പ്രവർത്തിക്കുന്നത്. ഇവിടെയെത്താനും വെള്ളക്കെട്ട് താണ്ടണം. ഗുരുവായൂരിലേക്ക് കുടിവെള്ളമെത്തിക്കുന്ന അമൃതം പദ്ധതിക്ക് പൈപ്പിടാനായി പൊളിച്ച റോഡാണ് പൂർണമായും തകർന്നത്. തകർന്ന റോഡിൽ ഓരം പറ്റിയാണ് വാഹനങ്ങൾ പോകുന്നത്. ഇത് കാൽനടക്കാരെയും ദുരിതത്തിലാക്കുന്നുണ്ട്.
റോഡ് ബി.എം.ബി.സി. ടാറിടൽ നടത്തുന്നതിന് സർക്കാർ 4.75 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെൻഡർ നടപടികൾ നടന്നുവരുകയാണെന്നും പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ സിജി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..