മുരിയാട് വെള്ളിലാംകുന്ന് കോളനി സ്വയംപര്യാപ്തഗ്രാമം പദ്ധതിയുടെ ഭാഗമായി നിർമിച്ച കമ്യൂണിറ്റി ഹാൾ പൂർത്തിയാകാത്തനിലയിൽ
മുരിയാട് : ഗ്രാമപ്പഞ്ചായത്തിലെ വെള്ളിലാംകുന്ന് കോളനിയിൽ പട്ടികജാതി വികസനവകുപ്പ് നടപ്പാക്കിയ വികസനപ്രവൃത്തികൾ ഇനിയും പൂർത്തിയായില്ല. 2013 -14 വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയാണ് വികസനപ്രവൃത്തികൾക്കായി വകയിരുത്തിയിരുന്നത്. 2015 ജൂൺ 27-ന് അന്നത്തെ എം.എൽ.എ.യായിരുന്ന അഡ്വ. തോമസ് ഉണ്ണിയാടനാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്.
എന്നാൽ, ഏഴുവർഷമായിട്ടും പദ്ധതി പൂർത്തിയാക്കുവാൻ അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. 20 വീടുകളുടെ അറ്റകുറ്റപ്പണികൾ, മൂന്ന് വീടുകളുടെ വൈദ്യുതീകരണം, ശ്മശാനഭൂമിയുടെ ചുറ്റുമതിൽ അനുബന്ധപ്രവൃത്തികൾ, കുളത്തിന്റെ അറ്റകുറ്റപ്പണി, കമ്യൂണിറ്റി ഹാൾ, അതിന്റെ ചുറ്റുമതിൽ, അങ്കണവാടി നവീകരണം എന്നിവയായിരുന്നു പ്രധാന പ്രവൃത്തികൾ.
ആലുവ ആസ്ഥാനമായുള്ള ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിനായിരുന്നു നിർവഹണച്ചുമതല. എന്നാൽ, ശ്മശാന ചുറ്റുമതിൽ നിർമാണവും കമ്യൂണിറ്റി ഹാൾ നിർമാണവും ഇതുവരെ പൂർത്തിയായിട്ടില്ല. ഇതുമൂലം ഹാളും പരിസരവും സമൂഹവിരുദ്ധരുടെ താവളമായെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
അതിനാൽ, എത്രയും വേഗം ഹാളിന്റെ പ്രവൃത്തികൾ പൂർത്തിയാക്കി, ഉപയോഗപ്രദമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അതേസമയം, കോളനിയിലെ വിവിധ പദ്ധതികൾക്കായി 65 ലക്ഷമാണ് അനുവദിച്ചിരുന്നതെന്നും അതിൻപ്രകാരമുള്ള പ്രവൃത്തികളെല്ലാം പൂർത്തിയായിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ശേഷിക്കുന്ന പ്രവൃത്തികൾക്ക് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും നടപടിയായിട്ടില്ലെന്നും അവർ വ്യക്തമാക്കി.
വിജിലൻസ് അന്വേഷണം വേണം -കെ.പി.എം.എസ്.
മുരിയാട് : വെള്ളിലാംകുന്ന് കോളനിയിൽ ചെലവഴിക്കപ്പെട്ട പണത്തെക്കുറിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് കെ.പി.എം.എസ്. ആവശ്യപ്പെട്ടു. പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് തടസ്സം നിൽക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിച്ച് ശിക്ഷിക്കണമെന്ന് വെള്ളിലാംകുന്ന് ശാഖാ പൊതുയോഗം ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ച് പ്രത്യക്ഷ സമരപരിപാടികൾ നടത്തുവാനും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.സി. രഘു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഏരിയാ നേതാക്കളായ പുഷ്പാകരൻ, സുധീർ, ശാഖാ സെക്രട്ടറി വസന്തകുമാരി, ഗിരിജാ മോഹനൻ, സുനിതാ ഉത്തമൻ എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..