• സരോജിനിയെ വലപ്പാട് പോലീസ് സ്റ്റേഷനിൽനിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നു
തൃപ്രയാർ : ശ്രീരാമക്ഷേത്രനടയിൽ അവശനിലയിൽ കണ്ടെത്തിയ വയോധികയെ തിരിച്ചറിഞ്ഞു. മുണ്ടൂർ കടവാരത്ത് സുധാകരന്റെ ഭാര്യ സരോജിനി(72)യെയാണ് അവശനിലയിൽ ക്ഷേത്രത്തിനു മുന്നിൽ കണ്ടെത്തിയത്. മാധ്യമവാർത്തകളെത്തുടർന്ന് സുധാകരനും മകൻ സുധീപും വലപ്പാട് പോലീസ് സ്റ്റേഷനിലെത്തി സരോജിനിയെ കൂട്ടി മടങ്ങി. ഇവർ മൂന്നുപേർ മാത്രമാണ് വീട്ടിലുള്ളത്. സോഡിയം കുറയുന്ന അസുഖമുള്ള സരോജിനി വീട്ടിൽനിന്ന് ആരോടും പറയാതെ പോയതാണെന്നാണ് വീട്ടുകാർ പറയുന്നത്.
സെക്യൂരിറ്റി ജീവനക്കാരനായ സുധാകരനും ഇലക്ട്രീഷ്യനായ സുധീപും ശനിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞെത്തിയപ്പോൾ സരോജിനിയെ കാണാനില്ലായിരുന്നു. സമീപത്തെ പോലീസ് സ്റ്റേഷനിൽ ഇക്കാര്യം അറിയിച്ചിരുന്നു. സരോജിനിയെക്കുറിച്ചുള്ള മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ട ഒരു ബസ് കണ്ടക്ടർ ശനിയാഴ്ച രാവിലെ സരോജിനിയെ തൃശ്ശൂരിൽ ഇറക്കിയിരുന്നെന്ന് വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചിരുന്നു.

എന്നാൽ, നിൽക്കാനും നടക്കാനും ബുദ്ധിമുട്ടുന്ന സരോജിനി തൃശ്ശൂരിൽനിന്ന് എങ്ങനെ തൃപ്രയാറിലെത്തിയെന്ന് വ്യക്തമല്ല. സരോജിനിയെ ദേവസ്വം അധികൃതർ അറിയിച്ചതനുസരിച്ച് വലപ്പാട് പോലീസെത്തി കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരത്തിലെത്തിച്ചിരുന്നു. സരോജിനിയെ നന്നായി നോക്കുമെന്ന ഉറപ്പിലാണ് വീട്ടുകാർക്ക് വിട്ടുകൊടുത്തത്.
വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത്, എ.എസ്.ഐ.മാരായ വി.എ. നൂറുദ്ദീൻ, സി.എൻ. ശ്രീധരൻ, ജനമൈത്രി അംഗം ഷെമീർ എളേടത്ത്, ഒ.സി.പി. കൗൺസിൽ എ. ദിവ്യ, തൃപ്രയാർ ദേവസ്വം മാനേജർ എം. മനോജ്കുമാർ, ജലീൽ ദയ എന്നിവരുടെ സാന്നിധ്യത്തിലാണ് സരോജിനിയെ വീട്ടുകാർ കൊണ്ടുപോയത്.
സാമൂഹികസുരക്ഷാവകുപ്പ് ആഴ്ചയിലൊരിക്കൽ ഇവരുടെ വീട്ടിലെത്തി അന്വേഷണം നടത്തും. പഞ്ചായത്തംഗം, ആശാവർക്കർ എന്നിവരുമായി ബന്ധപ്പെട്ട് സുരക്ഷിതത്വം പോലീസ് ഉറപ്പുവരുത്തിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..