• കാഞ്ഞാണിയിലെ റോഡ്
കാഞ്ഞാണി : മഴപെയ്തുതുടങ്ങിയാൽ റോഡ് പിന്നെ ചെറുകുളങ്ങളായി മാറുകയായി. ചാവക്കാട് - കാഞ്ഞാണി - പെരിങ്ങോട്ടുകര റോഡിനാണ് ഈ അവസ്ഥ. കുഴിയുടെ ആഴംപോലും മനസ്സിലാവാതെ യാത്രക്കാർക്ക് ഒട്ടേറെ അപകടങ്ങളും ഉണ്ടാകാറുണ്ട്.
കാഞ്ഞാണി നഗരഭാഗത്താണ് കൂടുതലായി വെള്ളക്കെട്ടുള്ളത്. അമൃതം കുടിവെള്ളപദ്ധതിക്കായി വർഷങ്ങൾക്കുമുമ്പാണ് ഈ റോഡ് പൊളിച്ചത്. അറ്റകുറ്റപ്പണി ഉടനെ നടത്തും എന്നുപറയുന്നതല്ലാതെ ആരും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞമാസം ജില്ലാ പഞ്ചായത്ത് അംഗം, പഞ്ചായത്ത് പ്രസിഡൻറ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന സംഘം പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയറുമായി ചർച്ച നടത്തിയാണ് റോഡിലെ തകർന്ന ഒരുഭാഗം അടച്ചത്. മഴപെയ്തതോടെ വീണ്ടും കുഴികളുടെ എണ്ണം കൂടി. അപകടങ്ങളും. മഴ നിലച്ചാലും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ടെൻഡർ നടപടികൾ നടന്നുവരുകയാണെന്നും നാലേമുക്കാൽ കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
പെരിങ്ങോട്ടുകര കാനാടിമഠങ്ങൾ, തൃപ്രയാർ ക്ഷേത്രം,ഗുരുവായൂർ ക്ഷേത്രം, പാലയൂർ തീർഥകേന്ദ്രം എന്നീ സ്ഥലങ്ങളിലേക്കു പോകുന്ന പ്രധാന റോഡാണിത്. തീർഥാടനകാലത്ത് ഗതാഗതത്തിരക്കേറുന്ന റോഡ് എത്രയും പെട്ടെന്ന് നന്നാക്കേണ്ടതുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..