പെരുമ്പിലാവ് : പെരുമ്പിലാവിലും അക്കിക്കാവിലും സ്ഥാപിച്ച അന്നുമുതലേ ഒളിഞ്ഞും തെളിഞ്ഞുമാണ് സിഗ്നൽ സംവിധാനം. സ്ഥാപിച്ച് അധികം നാളാകുന്നതിന് മുന്നേ കേടായ സിഗ്നൽ ഏറെ നാളുകൾക്ക് ശേഷമാണ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമാക്കിയത്. കെൽട്രോണാണ് സിഗ്നൽ സ്ഥാപിച്ചത്.
ഏറെ ഗതാഗതത്തിരക്കുള്ള പെരുമ്പിലാവ് ജങ്‌ഷനിലെ സിഗ്നൽ ചിലസമയം പ്രവർത്തിക്കും; ചിലപ്പോൾ പ്രവർത്തിക്കില്ല. ഇതുമൂലം പലപ്പോഴും ഡ്രൈവർമാർ ആശയക്കുഴപ്പത്തിലും ആകാറുണ്ട്.
പെരുമ്പിലാവിലായാലും അക്കിക്കാവിലായാലും സിഗ്നൽ പ്രവർത്തിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന ഗതാഗതപ്രശ്നം ചില്ലറയൊന്നും അല്ല. പെരുമ്പിലാവ് ജങ്‌ഷനിൽനിന്നാണ് കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ തിരിഞ്ഞുപോകുന്നത്. ഇവിടെ അപകടങ്ങളും ഡ്രൈവർമാർ തമ്മിലുള്ള തർക്കങ്ങളും സാധാരണമാണ്.
അക്കിക്കാവിലും സ്ഥിതി വത്യസ്തമല്ല. അക്കിക്കാവ് - കേച്ചേരി ബൈപ്പാസിൽനിന്നും തിരിച്ചു വാഹനങ്ങൾ നിയന്ത്രണം ഇല്ലാതെ കയറുന്നത് അപകടങ്ങൾക്ക് ഇടയാകുന്നുണ്ട്. ഉള്ള സംവിധാനങ്ങൾ കൃത്യമായി പരിപാലിക്കാത്തതാണ് പല അപകടങ്ങൾക്കും കാരണമാകുന്നത്.
കഴിഞ്ഞദിവസം കുന്നംകുളം പോലീസ് അക്കിക്കാവിലെയും പെരുമ്പിലാവിലെയും സിഗ്നലുകൾ പരിശോധിക്കുകയും അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തിപ്പിക്കണമെന്ന് കെൽട്രോണിന് കത്ത് നൽകുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..