പെരുമ്പിലാവ് : സെന്ററിലെ ഹോട്ടലുകളുടെ പ്രവർത്തന സമയം രാത്രി ഒന്നുവരെയാക്കി ക്രമീകരിക്കാൻ ധാരണയായി. ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ എ.സി.പി. ടി.എസ്. സിനോജുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഹോട്ടലുകൾ രാത്രി 11-ന് അടയ്ക്കണമെന്ന പോലീസിന്റെ നിർദേശം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കടവല്ലൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിസംഘങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടത്തിയ ജനകീയ ജാഗ്രതാ സമിതിയിലാണ് എല്ലാ വ്യാപാരസ്ഥാപനങ്ങളും 11-ന് അടയ്ക്കണമെന്ന നിർദേശമുണ്ടായത്. ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും ഹോട്ടലുകൾ കേന്ദ്രമാക്കുന്നുണ്ടെന്ന നിഗമനത്തിലാണ് പോലീസും എക്‌സൈസും നിർദേശം മുന്നോട്ടുവെച്ചത്. സംശയാസ്പദമായി കണ്ടെത്തുന്നവരെ ചോദ്യം ചെയ്യുമ്പോൾ ഭക്ഷണം കഴിക്കാനെത്തിയതാണെന്നും വഴിയാത്രക്കാരാണെന്നുമുള്ള മറുപടികളാണ് പലപ്പോഴും ലഭിക്കുക. ഇത്തരക്കാരെ നിരീക്ഷിക്കുന്നതിനും പരിമിതികളുണ്ടായിരുന്നു.
ജാഗ്രതാ സമിതിയിലെടുത്ത തീരുമാനം പിന്നീട് ഇല്ലാതാകുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രവർത്തന സമയം രാത്രി 11 വരെയാക്കാൻ പോലീസെത്തിയപ്പോൾ ഹോട്ടലുടമകളുമായി വാക്കുതർക്കമുണ്ടായിരുന്നു.
രാത്രിയിലാണ് കച്ചവടമുണ്ടാകുന്നതെന്ന നിലപാടിലായിരുന്നു ഹോട്ടലുടമകൾ. ഇതോടെയാണ് എ.സി.പി.യുമായി ചർച്ച നടത്തി സമയം ക്രമീകരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..